തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പോലീസിൽ പരാതിപ്പെടാനൊരുങ്ങി കേരള സർവകലാശാല. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗം വിഷയത്തിൽ തീരുമാനമെടുക്കും. ഗവർണർ അടക്കം വിഷയത്തിൽ പ്രതികരിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾ സർവകലാശാല സ്വീകരിച്ചേക്കും. എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പൽ ഷൈജുവും കുറ്റക്കാരാണെന്നാണ് കേരള സർവകലാശാലയുടെ വിലയിരുത്തൽ.
വിഷയം പരിശോധിക്കുമെന്ന് ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങനെയാണോ പുതിയ തലമുറയെ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയല്ല സമൂഹത്തിന് സന്ദേശം നൽകേണ്ടതെന്നും വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സംഭവത്തിൽ ഗവർണർക്ക് എബിവിപി പരാതി നൽകി. എസ്എഫ്ഐ നേതാവായ വിശാഖിനെ യൂയൂസിയായി തിരുകി കയറ്റാൻ വ്യക്തമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി പരാതിയിൽ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും വിശാഖിനെതിരെയും പ്രിൻസിപ്പാളിനെതിരെയും ഉചിതമായ നടപടി സ്വാകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിറ്റി ശ്രീഹരി പരാതിയിൽ ആവശ്യപ്പെട്ടു.
Comments