തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ജ്യോതിർമേളനം-2023 നടക്കും. മെയ് 21-ന് രാവിലെ 10-നാണ് രാവിലെ 10മണിക്ക് ജ്യോതിർക്ഷേത്ര സങ്കേതത്തിലാണ് മഹാസമ്മേളനമായ ജ്യോതിർമേളനം ആരംഭിക്കുക. സമ്മേളനത്തിൽ ബ്രഹ്‌മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സംബന്ധിച്ചും ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠൻമാരുടെയും മാർഗദർശനവും ജ്യോതിക്ഷേത്ര നിർമ്മാണസമിതിയുടെ രൂപീകരണവും നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
ശ്രീരാമദാസമിഷൻ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ദീപപ്രോജ്ജ്വലനം നിർവഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് ദേശീയ നേതാവ് ഡോ. സാധ്വി പ്രാചി നിർവഹിക്കും. മുംബൈ ബദ്ലാപൂർ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങൾ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐഎസ്ആർഒ മുൻ ചെയർമാൻ പത്മവിഭൂഷൺ ഡോ.ജി.മാധവൻ നായർ, മുൻകേന്ദ്രമന്ത്രി ഒ.രാജഗോപാൽ, മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ, മുൻ എംപി എൻ.പീതാംബരക്കുറുപ്പ്, മുൻ ഡിജിപി ഡോ.ടി.പി.സെൻകുമാർ ഐപിഎസ്, സിനിമാ സംവിധായകൻ രാമസിംഹൻ തുടങ്ങിയവർ മാർഗദർശന പ്രഭാഷണം നിർവഹിക്കും.
അതേസമയം പത്രസമ്മേളനത്തിൽ ജ്യോതിക്ഷേത്ര നിർമ്മാണ സമിതിയുടെ സംഘാടകസമിതി അദ്ധ്യക്ഷൻ വി.ആർ.രാജശേഖരൻ നായർ, സംഘാടകസമിതി സെക്രട്ടറി അനിൽകുമാർ പരമേശ്വരൻ, സംഘാടകസമിതി കോ-ഓർഡിനേറ്റർ ഡോ.ബ്രഹ്‌മചാരി ഭാർഗവ റാം, സഞ്ജയ് ലാൽ, പ്രമോദ് കൂത്തൂർ എന്നിവർ പങ്കെടുത്തു. 2000 ജനുവരി 4-ന് ശതകോടി ലളിതാ സഹസ്രനാമാർച്ചനയും ഒപ്പം രണ്ടു വലിയ ഹോമകുണ്ഡങ്ങളിൽ ആയി തുടർച്ചയായ ഹോമങ്ങളും നടന്നത് ജ്യോതിർക്ഷേത്രത്തിൽ വച്ചായിരുന്നു.















