ശിവന്റെ ഭൂതഗണങ്ങളില്‍ ഉള്‍പ്പെടുന്ന ‘കുണ്ഡോദരന്‍’ ഭഗവാന്റെ ആജ്ഞയാല്‍ ഭക്ഷണശാലയിലെ സകല പദാര്‍ത്ഥങ്ങളും ഭക്ഷിക്കുവാന്‍ ഇടയായ ലീലയാണ് ഏഴാമത്തെ ലീല. പതഞ്ജലി മഹര്‍ഷിയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന മഹര്‍ഷിമാരും രാജാക്കന്മാരും സൈന്യങ്ങളും യഥായോഗ്യമായ ഇരിപ്പിടങ്ങളിലിരുന്ന് വിഭവ സമ്യദ്ധമായ ഭക്ഷണം ആസ്വദിച്ച് ഭക്ഷിക്കുകയും തൃപ്തരാകുകയും ചെയ്തു. അനന്തരം എല്ലാവരും സാംബസുന്ദരേശ്വരനെ വന്ദിച്ചു.അപ്പോള്‍ എല്ലാവര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. അവ സ്വീകരിച്ച് എല്ലാവരും സ്വസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. സന്തുഷ്ടയായ മാതാവിനോടും തോഴിമാരോടും ഒപ്പം ഐശ്വര്വ മദത്താല്‍ തടാതകാദേവി ഇരിക്കുമ്പോള്‍ ഭോജനശാലയിലെ ചുമതലക്കാര്‍ ദേവിയുടെ സമീപം എത്തി.ഒരു പരാതിയുമായിട്ടാണ് അവരുടെ ആഗമനം.അവര്‍ ഇങ്ങനെ പറഞ്ഞു.’ദേവിയുടെ കല്പനയാല്‍ അനേകം വിഭവങ്ങള്‍ ഉണ്ടാക്കി.അതില്‍ പകുതി പോലും ഭക്ഷിക്കുവാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.സുന്ദരേശ്വരന്റെ ഭൂതഗണങ്ങള്‍ക്കുവേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കിയിരുന്നു.ഇനി ആരെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ഉണ്ടെങ്കില്‍ അവരെ ഭക്ഷണശാലയിലേക്ക് അയയ്‌ക്കണം ‘.
പരാതിക്കാരെ പോകാന്‍ അനുവദിച്ചതിനു ശേഷം ദേവി പതിയായ സുന്ദരേശ്വരന്റെ സമീപം ചെന്ന് ഇങ്ങനെ പറഞ്ഞു.’കാരുണ്യവരാന്നിധേ, മഹര്‍ഷിമാരും രാജാക്കന്മാരും ഭക്ഷണം കഴിച്ചതിനു ശേഷം പോയി.അങ്ങയോടൊപ്പം വരുന്നവര്‍ക്ക് വേണ്ടി നിരവധി ഭക്ഷണം തയ്യാറാക്കി.ചൂടാറിയാല്‍ അവ ഭോജിക്കുവാന്‍ സാധിക്കുകയില്ല. ഇനി ഇതെല്ലാം ഞാന്‍ ആര്‍ക്കാണ് കൊടുക്കേണ്ടത് ?’
തന്റെ ജനങ്ങളില്‍ വിശപ്പുള്ള ജനങ്ങള്‍ ആരും ഇല്ലെന്നും കുണ്ഡോദരന്‍ ഒഴികെ ഉള്ളവര്‍ പോയെന്നും ആയിരുന്നു സോമേശ്വരന്റെ മറുപടി. ഇതെല്ലാം ഐശ്വര്യത്തിന്റെ അഹങ്കാരം കൊണ്ട് സംഭവിച്ചതാണെന്നു കൂടി ഭഗവാന്‍ പറഞ്ഞു.ഇനി എന്താണ് ചെയ്യേണ്ടതെന്ന മനോഭാവത്താല്‍ ഭഗവാന്‍ കുണ്ഡോദരനെ നോക്കി.അപ്പോള്‍ കഠിനമായ വിശപ്പും ദാഹവും ഭഗവാന്റെ ആ സേവകന് ഉണ്ടായി.പണ്ടൊന്നും ഉണ്ടായിട്ടില്ലാത്ത വിശപ്പ് തനിക്കുണ്ടെന്നും ഭക്ഷണത്തിനുള്ള അനുവാദം നല്‍കണമെന്നും കുണ്ഡോദരന്‍ അപേക്ഷിച്ചു.ഭൂതഗണത്തിന്റെ വിശപ്പും തടാതകാദേവിയുടെ അഹങ്കാരവും ശമിപ്പിക്കണമെന്ന ഉദ്ദേശത്തോട് കൂടി ഭക്ഷണം കഴിക്കുവാനുള്ള അനുവാദം നല്‍കി.
ശങ്കരാജ്ഞ കേട്ടപ്പോള്‍ കുണ്ഡോദരന്‍ ഭോജനശാലയില്‍ എത്തുകയും നിമിഷനേരം കൊണ്ട് എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷിക്കുകയും ചെയ്തു. മുഴുവന്‍ കഴിച്ചിട്ടും തൃപ്തിയാകാത്ത കുണ്ഡോദരന്റെ കൃത്യങ്ങള്‍ കണ്ടപ്പോള്‍ തടാതകാദേവിക്ക് അത്ഭുതം ഉണ്ടായി .മാത്രമല്ല ,വിഷാദ നിര്‍ഭരമായ മുഖത്തോടു കൂടി പതിയെ സമീപിച്ചു. വിഷാദത്തിന് കാരണം അന്വേഷിച്ച മഹാദേവന്‍ പരിഹാസം കലര്‍ന്ന ഭാഷയില്‍ ഇങ്ങനെ പറഞ്ഞു .ഇത്രയധികം ഭക്ഷണം തയ്യാറാക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.അതുകൊണ്ട് എല്ലാ ഭൂതഗണങ്ങളെയും കൊണ്ടുവന്നില്ല.കുണ്ഡോദരന്‍ തൃപ്തിയാകുന്നവരെ ഭക്ഷണം കഴിച്ചാല്‍ അവനെ കൈലാസത്തില്‍ അയച്ച് മറ്റു ഭൂതഗണങ്ങളെ പെട്ടെന്ന് വരുത്താം ‘.മര്‍മ്മഭേദകമായ ഈ തിരുമൊഴികള്‍ കേട്ടപ്പോള്‍ ഇനി ഭൂതഗണങ്ങളെ വരുത്തണ്ട എന്നും ഈ ഒരു ഭൂതഗണത്തിനു വേണ്ടിയുള്ള ഭക്ഷണദാനം കൊണ്ടുതന്നെ തൃപ്തിയായി എന്നും വീനിതയായി അറിയിച്ചു.കുണ്ഡോദരന് ഭക്ഷണത്തിന്റെ തൃപ്തി വരുത്തുന്നതെങ്ങനെയാണെന്നും ദേവി ചോദിച്ചു .ഒരു ഭൂതഗണം തന്നെ അവിടെ ഉണ്ടായിരുന്ന വിഭവങ്ങളെല്ലാം ഭക്ഷിച്ചു തീര്‍ത്തു.വീണ്ടും ഭൂതഗണങ്ങള്‍ വന്നാല്‍ ഉണ്ടാകിനിടയുള്ള വൈഷമ്യങ്ങളെ കുറിച്ച് ചിന്തിച്ചതുകൊണ്ടാണ് .കുണ്ഡോദരനെ കൊണ്ടുതന്നെ തൃപ്തിയായി എന്ന് ദേവി അറിയിച്ചത്.സുന്ദരേശ്വര ഭഗവാന്‍ തന്നെ കുണ്ഡോദരന് ഭക്ഷണത്തില്‍ തൃപ്തി ഉണ്ടാകാനുള്ള പരിഹാരം കണ്ടു.
ഏഴാമത്തെ ലീല ഹൃദിസ്ഥമാക്കുന്നവര്‍ക്ക് ഭഗവദ് പ്രസാദത്താല്‍ സകല ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് ഫലശ്രുതി.
അടുത്ത ഹാലാസ്യ ലീല 8 : വേഗവതീ മാഹാത്മ്യം
അവലംബം- ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
Comments