ജയ്പൂർ: ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 19-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി നരേന്ദ്ര ചൗധരിയാണ് പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയായ ഇയാൾ തന്റെ ഗ്രാമത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഒരാൾ ഡൽഹി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ക്രിപ്‌റ്റോ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിൽ ചേർത്തതായും പരാതിക്കാരൻ പറയുന്നു.
ഗ്രൂപ്പിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. ബോണേഷ് മീണയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. ക്രിപ്‌റ്റോയിൽ നിക്ഷേപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഇയാൾ 10,000 രൂപയും പിന്നീട് 6,000 രൂപയും അടയ്‌ക്കാൻ ആവശ്യപ്പെട്ടു. പണം ഉടൻ തിരികെ ലഭിക്കുമെന്ന് അറിയിച്ച് ഇയാൾ വീണ്ടും സമീപിക്കുകയും കമ്മീഷനായി 12,000 രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. ആകെ 45,000 രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടതായി പരാതിക്കാരൻ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ സൈബർ പോലീസ് സ്റ്റേഷൻ നോർത്ത് ജില്ലാ ഇൻസ്‌പെക്ടർ പവൻ തോമറിന്റെ മേൽനോട്ടത്തിൽ ഒരു സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് സവായ് മധോപൂരിലെ കുന്ദേര ഗ്രാമത്തിൽ പോലീസ് റെയ്ഡ് നടത്തി. തുടർന്ന് തട്ടിപ്പിന് പിറകിൽ പ്രവർത്തിച്ച 19-കാരനായ ചൗധരിയെ പോലീസ് പിടികൂടുകയായിരുന്നു.
Comments