ഹിരോഷിമ: ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടുതൽ രാഷ്ട്ര തലവൻമാരുമായി ചർച്ച നടത്തും. ശേഷം നാളെ പാപുവ ന്യൂഗിനിയും തുടർന്ന് ഓസ്ട്രേലിയയും സന്ദർശിച്ച ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ വ്‌ളാദിമിർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നടത്തിയ ചർച്ച ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജവഹർലാൽ നെഹ്റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. ആണവായുധ നിരോധനം, ഭീകരതയ്‌ക്കെതിരായ പോരാട്ടം, ഹരിതോർജ ഉപയോഗ വ്യാപനം എന്നീ വിഷയങ്ങൾ ഉച്ചക്കോടിയിൽ ചർച്ചയായിരുന്നു.
ജാപ്പനീസ് പ്രധാനമന്ത്രിയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
നാളെ പാപുവ ന്യൂഗിനിയിലെത്തുന്ന മോദി അവിടെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലന്റ്സ് ഉച്ചകോടിയിൽ പങ്കെടുക്കും. ഈ കൂട്ടായ്മയിൽ ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും ഉൾപ്പെടുന്നു. പാപുവ ന്യൂഗിനിയയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണെന്ന പ്രത്യേകതയും മോദിയുടെ ഈ സന്ദർശനത്തിനുണ്ട്. അവിടെ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തുന്ന മോദി പ്രവാസി സമൂഹം നൽകുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസിനൊപ്പമാകും പങ്കെടുക്കുക.
Comments