തിരുവനന്തപുരം: പൂന്തുറ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ പിടിയിൽ. ബീമാപള്ളി സ്വദേശി മുഹമ്മദ് സിറാജിനെയാണ് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടയിൽ അമരവിള എക്സൈസ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അറസ്‌റ് ചെയ്യപ്പെടുമ്പോൾ സുഹൃത്ത് മര്യാപുരം മേലെഭാഗം പുളിയാറ പുത്തൻവീട്ടിൽ കണ്ണൻ എന്നയാൾ സിറാജിനോപ്പം ഉണ്ടായിരുന്നു.
മുഹമ്മദ് സിറാജ് ഇതിനു മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. നിരവധി ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. ഈ കഴിഞ്ഞ ആഴ്ചയിൽ പൂന്തുറ പോലീസിനെ ആക്രമിച്ച കേസിൽ മുഹമ്മദ് സിറാജ് ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇയാൾ സുഹൃത്ത് കണ്ണനോടൊപ്പം മര്യാപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ കഞ്ചാവ് വിൽപ്പനയ്‌ക്കിറങ്ങിയതോടെയാണ് എക്സൈസിന്റെ വലയിലായത്.
അമരവിള എക്സൈസ് ഇൻസ്പെക്ടർ വിഎ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ മധു എ, സിവിൽ എക്സൈസ് ഓഫീസർമാരായ രാദേഷ് ആർഎസ്, നിഷാന്ത് എഎസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മര്യാപുരം ഐടിഐക്ക് സമീപത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്.
Comments