ലക്നൗ : പല തരത്തിലുള്ള വിവാഹങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് . വിവാഹത്തിന് മുൻപ് വധു ഒളിച്ചോടി പോകുന്നതും , വരൻ ഒളിച്ചോടി പോകുന്നതുമൊക്കെ സംഭവിക്കാറുമുണ്ട് . എന്നാൽ ഓടിപ്പോയ വരനെ ഓടിച്ചിട്ട് പിടികൂടി കൊണ്ടുവന്നതിനെ പറ്റി കേട്ടിട്ടുണ്ടോ , അത്തരമൊരു വിവാഹമാണ് ഉത്തർപ്രദേശിലെ ബറേലിയിലെ ഭുതേശ്വർ നാഥ് ക്ഷേത്രത്തിൽ നടന്നത് .
രണ്ടരവർഷമായി പ്രണയത്തിലായിരുന്ന കമിതാക്കളാണ് ഇതിലെ താരങ്ങൾ . ബറേലി സ്വദേശിയായ പെൺകുട്ടി ബിസൗലി സ്വദേശിയായ യുവാവുമായി രണ്ടര വർഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഇതറിഞ്ഞതോടെ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. ഞായറാഴ്ച ഭൂതേശ്വര് നാഥ് ക്ഷേത്രത്തില് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി.
ഇതനുസരിച്ച് വിവാഹചടങ്ങുകൾക്കായി ഇരു കൂട്ടരും മണ്ഡപത്തിലെത്തി . എന്നാൽ ഇതിനിടെ മണ്ഡപത്തിൽ നിന്ന് പുറത്തേയ്‌ക്ക് ഓടി പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ ഫോണിൽ വിളിച്ചു . എന്നാൽ താൻ ഉടൻ എത്തുമെന്നാണ് യുവാവ് പറഞ്ഞത് . ഇതനുസരിച്ച് കാത്തിരുന്നിട്ടും യുവാവിനെ കാണാതിരുന്നതോടെ വധുവും , ബന്ധുക്കളും യുവാവിനെ തേടിയിറങ്ങി .
ഇതിനിടെ വരൻ ബസിൽ ഇരിക്കുന്നത് കണ്ട വധു 20 കിലോമീറ്ററോളം വരനെ പിന്തുടർന്നു . ഒടുവിൽ ബസ് നിർത്തിച്ച് വധു വരനെ പിടികൂടി ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പിന്നീട് വിവാഹം നടത്തിയത്.















