പത്തനംതിട്ട: പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പുനഃരാരംഭിച്ച ഗവിയിലെ സ്വകാര്യ ബസ് സർവ്വീസ് തടഞ്ഞ് വനം വകുപ്പ്. വണ്ടിപ്പെരിയാർ- വള്ളക്കടവ് റൂട്ടിൽ സർവ്വീസ് ആരംഭിച്ച മുബാറക്ക് ട്രാവൽസ് എന്ന ബസ്സാണ് തടഞ്ഞത്. പന്ത്രണ്ട് വർഷം മുൻപ് ഇതേ ബസ്സ് ഈ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു. ഇപ്പോൾ പുനഃരാരംഭിച്ച ബസ്സ് വള്ളക്കടവ് ചെക്ക്പോസ്റ്റിലാണ് തടഞ്ഞത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർവ്വീസ് ആരംഭിച്ചത്. ഇടുക്കി ആർടിഒയുടെ 120- ദിവസത്തെ താത്കാലിക പെർമിറ്റും ബസ്സിനുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിക്കാണ് വണ്ടിപ്പെരിയാറിൽ നിന്ന് ബസ്സ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ ബസ്സ് എന്തിനാണ് തടഞ്ഞതെന്ന് അറിയില്ലെന്ന് ട്രൈവർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡ് ആയതിനാലാണ് ബസ്സ് കടത്തി വിടാത്തതെന്ന് വനം വകുപ്പ് പറഞ്ഞു.
വള്ളക്കടവ് വഴി വാഹനം കടത്തി വിടണമെങ്കിൽ കേന്ദ്ര-വന നിയമപ്രകാരമുള്ള അനുമതി ആവശ്യമാണെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി കിട്ടുന്ന മുറയ്‌ക്ക് ബസ്സ് കടത്തി വിടാമെന്നും വനം വകുപ്പ് അറിയിച്ചു. ബസ്സ് തടയുന്ന സമയത്ത് ബസ്സിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ ബസ്സുടമ പോലീസിൽ പരാതി നൽകി.
Comments