തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫയർഫോഴ്‌സ് മേധാവി ഇക്കാര്യം പരാമർശിച്ചത്. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.
ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാലും ഇത്തരത്തിൽ തീപിടിത്തത്തിന് കാരണമാകും. സാനിറ്റൈസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തമാകൂ. തീപിടിത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി.
അതേസമയം തീ അണയ്‌ക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. ഫയർഫോഴ്‌സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെയ്‌ക്കും.
നേരത്തേ തീപിടിത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്സിന്റെ എൻ.ഒ.സി ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടിത്തം ഉണ്ടാകുന്നതിന് കാരണമായതെന്നാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
Comments