തിരുവനന്തപുരം: പാറശാല പഴയ ഉച്ചക്കടയിൽ ബെവ്കോ മദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നതിനിടയിൽ മദ്യശാല തുറന്ന് പ്രവർത്തിപ്പിച്ചു. നാട്ടുകാർ നടത്തിയ സമരത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. ജീവനക്കാരുടെ നേതൃത്വത്തിൽ റോഡിന് മുൻ വശത്ത് ആളുകളെ നിർത്തി റോഡിലൂടെ നടന്നുപോകുന്നവരെയും വാഹനങ്ങളെയും തടഞ്ഞ് മദ്യം വാങ്ങാൻ വിളിച്ചുകയറ്റുകയായിരുന്നു.
ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ യുവാവിന്റെ കഴുത്തിൽ പോലീസ് ലാത്തികൊണ്ട് അടിച്ചു വീഴ്‌ത്താനും ശ്രമിച്ചു. കളിയിക്കാവിള ഒറ്റാമരത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റാണ് ജനകീയ പ്രതിഷേധം അവഗണിച്ച് പഴയ ഉച്ചക്കടയിൽ ആരംഭിച്ചത്. തീരദേശ മേഖല ഉൾപ്പെടുന്ന പ്രദേശത്താണ് മദ്യ വില്പനശാല വില്പനശാല ആരംഭിക്കുന്നത്. ഇത് ക്രമസമാധാനം തകർക്കുമെന്ന് കാണിച്ച് കാരോട് പഞ്ചായത്ത് പ്രമേയം പാസാക്കിയെങ്കിലും പുല്ലുവില കല്പിച്ച് ബീവറേജസ് കോർപ്പറേഷൻ മുന്നോട്ട് പോകുകയായിരുന്നു. നാലുദിവസമായി കാരോട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു വരികയാണ്. 500 ൽപ്പരം വീട്ടമ്മമാരുടെ നേതൃത്വത്തിലായിരുന്നു സമ രം. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പൊഴിയൂർ പോലീസും ക്യാമ്പ് ചെയ്തിരുന്നു.
കെട്ടിടത്തിന്റെ മുന്നിൽ പന്തൽ സ്ഥാപിച്ചു സമരം തുടങ്ങുന്നതിനിടയിലാണ് ഇന്നലെ രാത്രി ഔട്ട്ലറ്റ് തുറന്നത്. പ്രതിഷേധക്കാരെ കബളിപ്പിച്ച് പ്രവർത്തനം തുടങ്ങിയ ബെവ്കോ മദ്യ വില്പനശാലയ്‌ക്കു മുന്നിൽ രാവിലെ കുടുതൽ നാട്ടുകാർ എത്തുമെന്ന് പ്രതീക്ഷയിൽ പോലീസ് സുരക്ഷ ഒരുക്കാനും ശ്രമിച്ചു. നാട്ടുകാരുടെ പ്രതിഷേധം നടക്കവെ മദ്യം വാങ്ങാനായി ചിലരെ പൊഴിയൂർ സിഐ അകത്ത് കടത്തിവിട്ടതിനെത്തുടർന്ന് നാട്ടുകാരുമായി വാക്കേറ്റവും നടന്നു. ഇതിനിടെ സമരത്തിനെത്തിയ യുവാവിനെ സിപിഒ പ്രശാന്ത് ലാത്തി കൊണ്ട് കഴുത്തിൽ അടിച്ചുവീഴ്‌ത്താനും ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.
പ്രതിഷേധം അലങ്കോലപ്പെടുത്താൻ കെട്ടിട ഉടമയുമായി ചേർന്ന് പൊഴിയൂർ പോലീസ് ഒത്താശ നടത്തിയെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആരോപണം. സമരത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രി യിലെത്തിക്കാൻ നാട്ടുകാർ പോയ തക്കത്തിനാണ് മദ്യ വില്പനശാല തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്.
Comments