ഇടുക്കി: കള്ള ടാക്സിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് രഹസ്യവിവരം നൽകിയെന്നാരോപിച്ച് ടാക്സി ഡ്രൈവർക്ക് നേരെ സ്വകാര്യ വാഹന ഉടമകളുടെ മർദ്ദനം. ഇടുക്കി കമ്പംമെട്ട് സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സംഭവത്തിൽ അനന്തുവിന്റെ പരാതിയെത്തുടർന്ന് കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമ്പംമെട്ട്, കൂട്ടാർ എന്നീ മേഖലകളിലുള്ള ചില സ്വകാര്യ വാഹനങ്ങൾ ടാക്സി പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്നുവെന്ന് കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഉടുമ്പൻചോല ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചില വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നാലെ, കൂട്ടാർ സ്വദേശിയായ അഖിലിന്റെ കള്ള ടാക്സിയായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.
വാഹനത്തെക്കുറിച്ച് പോലസിൽ വിവരം നൽകിയത് നിരപ്പേൽ കട സ്വദേശി മനുവും ഇദ്ദേഹത്തിന്റെ ടാക്സി വാഹനം ഓടിക്കുന്ന അനന്തുവും ചേർന്നാണ് എന്ന് ആരോപിച്ച് സ്വകാര്യ വാഹനയുടമകൾ മനുവിന്റെ കടയിലെത്തി. ഈ സമയം മനുവിന്റെ ഗർഭിണിയായ ഭാര്യ രാജിയും കുട്ടിയും മാത്രമാണ് കടയിലുണ്ടായിരുന്നത്. കടയിലേക്ക് താക്കോൽ നൽകുന്നതിനായി എത്തിയ അനന്തുവിനെ സ്വകാര്യ വാഹന ഉടമകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. രാജിയെ സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് രാജി പോലീസിൽ പരാതി നൽകുകയായിരുന്നു. രാജിയുടെ പരാതിയിൽ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ള ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചാൽ സമീപത്തുള്ള ടാക്സി ഡ്രൈവർമാരെ കൈയേറ്റം ചെയ്യുന്നത് പതിവാണെന്ന് ഡ്രൈവർമാർ പരാതിയിലൂടെ അറിയിച്ചു. അനന്തുവിനെ മർദ്ദിച്ചതിന് കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments