തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജിൽ നിന്നും ഫയലുകൾ പിടിച്ചെടുത്ത് പോലീസ്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഫയലുകളാണ് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട എസ്‌ഐ വി.എസ്.ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിൽ പരിശോധന നടത്തിയത്. സംഭവത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.പി.നിഷാദിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആവശ്യപ്പെട്ട രേഖകൾ 3 ദിവസത്തിനകം നൽകാൻ കോളേജ് അധികൃതർക്ക് വീണ്ടും നോട്ടീസ് നൽകി.
അന്വേഷണത്തിനിടയിൽ പോലീസ് ആവശ്യപ്പെട്ട ചില രേഖകൾ കോളജിൽ നിന്നും ലഭിച്ചിരുന്നില്ല. തുടർന്ന് യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ശേഷിക്കുന്ന എല്ലാ രേഖകളും ഹാജരാക്കാൻ പ്രിൻസിപ്പാളിന് പോലീസ് കത്തു നൽകുകയായിരുന്നു. എന്നാൽ പോലീസ് ആവശ്യപ്പെട്ട ചില രേഖകൾ ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിന്റെ കൈവശമാണെന്നാണ് വിവരം. ഇയാൾ നിലവിൽ സസ്‌പെൻഷനിലാണ്. യൂണിയൻ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസറായി പ്രവർത്തിച്ച അദ്ധ്യാപകൻ കോളേജിൽ ഇല്ലാതിരുന്നതിനാൽ മൊഴിയെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം ആൾമാറാട്ടം നടത്തിയ മുൻ എസ്എഫ്‌ഐ നേതാവ് എ.വിശാഖിന്റെ വയസ്സ് സംബന്ധിച്ച് എഫ്‌ഐആറിൽ വന്ന പിശക് തിരുത്താൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു. വിശാഖ് എസ്എസ്എൽസി വിജയിച്ച പ്ലാവൂർ ഗവ.ഹൈസ്‌കൂളിലെ രേഖ പ്രകാരം 1998 സെപ്റ്റംബർ 25 ആണ് വിശാഖിന്റെ ജനന തീയതി. ഇക്കാര്യം പോലീസിനും ബോധ്യമായിട്ടുണ്ട്. രണ്ട് ദിവസം മുൻപ് സർവ്വകലാശാലാ ആസ്ഥാനത്തെത്തി രജിസ്ട്രാറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
നേരത്തെ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്. ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്പെൻഡ് ചെയ്തത്.
Comments