മുംബൈ: 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്.
മുംബൈ കസ്റ്റംസ് സോണിന്റെ നേതൃത്വത്തിൽ നവി മുംബൈയിലെ തലോജയിലുള്ള മുംബൈ വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മയക്കുമരുന്ന് നിർമാർജ്ജന സമിതിയുടെ സാന്നിധ്യത്തിലാണ് ലഹരി പദാർത്ഥങ്ങൾ കത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2022 ഒക്ടോബറിൽ നവി മുംബൈയിലെ വാഷിയിൽ നിന്ന് ഒൻപത് കിലോ ഉയർന്ന പ്യൂരിറ്റി കൊക്കെയ്‌നും 198 കിലോ മെത്താഫെറ്റാമൈനും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തിരുന്നു. വിപണിയിൽ 1,476 കോടി രൂപ വിലമതിക്കുന്ന ഈ ലഹരി വസ്തുക്കൾ ഉൾപ്പെടെയാണ് നശിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
മുംബൈയുടെ വിവിധ ഭാഗങ്ങളിലും നിന്നും പിടിച്ചെടുത്ത 32.9 കിലോ ലഹരി വസ്തുക്കളും 81.91 കിലോ മാൻഡ്രാക്സ്, 298 എംഡിഎംഎ ഗുളികകൾ എന്നിവയും ഇക്കൂട്ടത്തിൽ നശിപ്പിച്ചതായി കസ്റ്റംസ് വ്യക്തമാക്കി.
Comments