ചെന്നൈ: വിശുദ്ധമായ ചെങ്കോൽ എങ്ങനെ ഊന്നുവടിയായി മ്യൂസിയത്തിൽ എത്തിയെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിലായിരുന്നു ഇത്രയും കാലം മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത്.ഇതുവഴി കോൺഗ്രസ് സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അതിനാൽ കോൺഗ്രസ് പാർട്ടി രാജ്യത്തെ ജനങ്ങളോട്, തമിഴ് ജനതയോട് മാപ്പുപറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോൽ ഉപയോഗിച്ചതിന് തെളിവില്ലെന്നായിരുന്നു മുതിർന്ന നേതാവ് ജയറാം രമേഷിന്റെ ആരോപണം. എന്നാൽ ഇതിനെ രൂക്ഷമായാണ് ബിജെപി വിമർശിച്ചത്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർ ജയറാം രമേശിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു.
ചെങ്കോലിന് അധികാര കൈമാറ്റവുമായി ബന്ധമില്ലെന്ന തരത്തിലുള്ള കോൺഗ്രസ് പ്രചരണത്തിനെതിരെ തിരുവാവാടുതുറൈ അധീനം രംഗത്തെത്തി. രാഷ്‌ട്രീയ പാർട്ടിയുടെ പ്രതികരണങ്ങൾ തങ്ങളെ നോവിച്ചുവെന്നും അത്തരത്തിൽ ചടങ്ങ് നടന്നിട്ടുള്ളതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും മഠം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. തങ്ങളുടെ വിശ്വാസ്യതെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർ ചോദ്യം ചെയ്യുന്നതെന്നും ചെങ്കോലിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള ഇത്തരംനീക്കങ്ങൾ വേദാനാജനകമാണെന്നും മഠം വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നാളഎ രാഷ്‌ട്രത്തിന് സമർപ്പിക്കും. തുടർന്ന് ലോക്‌സഭയിൽ അധികാരത്തിന്റെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കും.
Comments