തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിനെതിരെ വീണ്ടും പ്രതിഷേധവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി. പരിധി വിട്ടുള്ള കടമെടുപ്പിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് വായ്പ നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളിൽ അധികമായി സർക്കാർ കടമെടുക്കുന്നത് ജനദ്രോഹപരമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് കടം എടുക്കാൻ അനുവധിക്കുന്നില്ലെന്ന പരാതിയുമായി മന്ത്രി രംഗത്തു വന്നിരിക്കുന്നത്.
‘നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാൻറ് ഇനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്’.
‘സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്‌ട്രീയ ലക്ഷ്യം ഇതിന് പിന്നിലുണ്ട്. ജനങ്ങൾ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്‍ദമുയർത്തേണ്ടതുണ്ട്. രാഷ്‌ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ചു നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്’ എന്നും ബാലഗോപാൽ പറഞ്ഞു.















