കുണ്ഡോദരന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ വേണ്ടി സുന്ദരേശ്വര ഭഗവാനാടിയ ലീലയാണ് വേഗവതീ മാഹാത്മ്യത്തില്‍ കൂടി കാണാന്‍ സാധിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും വിശപ്പ് ശമിക്കാത്തതുകൊണ്ട് കുണ്ഡോദരന്‍ സുന്ദരേശ്വര ഭഗവാന്റെ സമീപം ഓടിവന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു കത്തുന്ന തീയ്യില്‍ അല്പം നെയ്യ് ഒഴിക്കുന്നത് പോലെ എന്റെ വിശപ്പ് വര്‍ധിക്കുന്നു. ഭക്ഷിച്ച വിഭവങ്ങളെല്ലാം അഗ്നിയില്‍ വീണ പഞ്ഞി പോലെ ഭസ്മമായി എന്റെ ശരീരത്തിന് തളര്‍ച്ച ഉണ്ടാക്കുന്നു. അതുകൊണ്ട് ഇനിയും ഭക്ഷണം വേണം.
ഭൂതഗണം കരഞ്ഞുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചഗോള്‍ തടാതകാദേവി ഇതിന് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ തന്നോടൊപ്പമുള്ള അന്നപൂര്‍ണയായ ശക്തിയെ സ്മരിച്ചപ്പോള്‍ നാല് ഗര്‍ത്തങ്ങള്‍ [ കുഴികള്‍ ]ഉണ്ടായി.അവയില്‍ നിറയെ അന്നവും ഉണ്ടായിരുന്നു.അന്നഗര്‍ത്തങ്ങള്‍ കാണിച്ചുകൊടുത്തത് കൊണ്ട് ഭക്ഷണം കഴിച്ചു കൊള്ളുവാന്‍ ഭഗവാന്‍ പറഞ്ഞു.പെട്ടെന്ന് കുണ്ഡോദരന്‍ അത് മുഴുവന്‍ ഭക്ഷിച്ചു.അതോട് കൂടി വിശപ്പ് ശമിച്ചു.എന്നാല്‍ ദാഹപീഡ ആഭൂതഗണത്തിനുണ്ടായി.ചുറ്റും ഉള്ള കിണറുകളിലേയും കുളങ്ങളിലേയും ജലംപാനം ചെയ്യുവാന്‍ തുടങ്ങി.എത്ര വെള്ളം കുടിച്ചിട്ടും തൃപ്തിയാകാത്തതുകൊണ്ട് ആ ശിവഭക്തന്‍ വെള്ളത്തിനു വേണ്ടി ഭഗവാനോട് യാചിച്ചു. ഗംഗാപ്രവാഹത്തെ അവിടേക്ക് കൊണ്ടുവരുവാനും അങ്ങനെ കുണ്ഡോദരന്റെ ദാഹം ശമിപ്പിക്കുവാനും ഭഗവാന്‍ നിശ്ചയിച്ചു. മാത്രമല്ല ഗംഗാജലം സ്‌നാനപാനാദികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ഭഗവാന്‍ വിചാരിച്ചു. അതുകൊണ്ട് ശിരസ്സില്‍ വാഴുന്ന ഗംഗയോട് അവിടേക്ക് പ്രവഹിക്കണമെന്ന് പറഞ്ഞു.ഭഗീരഥന്‍ പ്രാര്‍തഥിച്ചപ്പോള്‍ ഭഗവാന്റെ ആഞ്ജയാല്‍ ലോകോപരാര്‍ത്ഥം ഭൂമിയില്‍ വന്ന താന്‍ ഇവിടെയും പ്രവഹിക്കാമെന്ന് ഗംഗ പറഞ്ഞു. എവിടെയായാലും തന്നില്‍ നിന്ന് പ്രവഹിക്കുന്ന ജലത്തില്‍ സ്‌നാനം ചെയ്താല്‍ സര്‍വ്വ പാപവും നശിക്കുന്നതിനും മോക്ഷം ലഭിക്കുന്നതിനും ഉള്ളവരം നല്‍കണമെന്ന് ഗംഗ പ്രാര്‍ത്ഥിച്ചു.സ്‌നാനം ചെയ്യുന്നവര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങളും പാനം ചെയ്യുന്നവര്‍ക്ക് ജ്ഞാനവും ലഭിക്കുമെന്ന് സുന്ദരേശ ഭഗവാന്‍ അനുഗ്രഹിച്ചു.തുടര്‍ന്ന് ഗംഗാപ്രവാഹം ആഭൂപ്രദേശത്ത് എത്തി.
കുണ്ഡോദരനോട് ആ ജലം പാനം ചെയ്തുകൊള്ളാന്‍ ഭഗവാന്‍ പറഞ്ഞു.ഗംഗാജലം തൃപ്തിയാകുന്നതുവരെ പാനം ചെയ്തപ്പോള്‍ കുണ്ഡോദരന്റെ ദാഹവും ശമിച്ചു.ഹാലാസ്യത്തില്‍ കൂടി ഒഴുകുന്ന ഈ നദിക്ക് വേഗവതി എന്ന നാമവും സിദ്ധിച്ചു.ശിവഗംഗ, ശിവജ്ഞാന നദി, കൃതമാല തുടങ്ങിയ അനേകം നാമങ്ങള്‍ ഈ പുണ്യനദിക്ക് ഉണ്ട്.
ഈ ലോകത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരുമെന്നും വിശപ്പും ദാഹവും ഒന്നും ഇല്ലാത്ത മോക്ഷം പ്രാപിക്കാനാകുമെന്നും ഈ കഥാശ്രവണത്തിന്റെ ഫലമായി പറയുന്നു.
അടുത്ത ഹാലാസ്യ ലീല 9 : സപ്താബ്ധി മാഹാത്മ്യം
അവലംബം – ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments