ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ബിജെപി നേതാവ് കപിൽ മിശ്ര. രാജ്യത്തെ ഞെട്ടിച്ച സംഭവത്തെ കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“വേദനാജനകമായ ഈ കൊലപാതകം നടന്നത് ഡൽഹിയിലാണ്. പ്രായപൂർത്തിയാകാത്ത മറ്റൊരു ഹിന്ദു പെൺകുട്ടിയെ കൂടി കൊലപ്പെടുത്തിയിരിക്കുന്നു. ഡൽഹിയിലെ ഇടവഴികളിൽ ഇങ്ങനെ എത്രയെത്ര കേരള സ്‌റ്റോറികൾ നടക്കുന്നു. ഓരോ ദിവസവും എത്ര ശ്രദ്ധമാരാണ് ഈ ക്രൂരതയ്‌ക്ക് ഇരയാകുന്നതെന്ന് അറിയില്ല.” കപിൽ മിശ്ര ട്വീറ്റ് ചെയ്തു.
ഡല്‍ഹി രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരി ക്ലസ്റ്ററിലാണ് ദാരുണമായ സംഭവം നടന്നത്. 20-തവണ കത്തികൊണ്ട് കുത്തിയ ശേഷം കല്ലുകൊണ്ട് തലക്കടിച്ചാണ് 16 കാരിയെ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വാക്കുതർക്കത്തെ തുടർന്നാണ് യുവാവ് പെൺകുട്ടിയെ അക്രമിച്ചത്.
പെൺകുട്ടിയെ അക്രമിക്കുന്നത് കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് ഡൽഹി പോലീസ് പിടികൂടിയത്.
Comments