തിരുവനന്തപുരം: 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് നടൻ ജോബി ഇന്ന് വിരമിക്കും. ഇനി സിനിമയ്ക്കും സാമൂഹ്യ പ്രവർത്തനത്തിനും സജീവമാകാനാണ് ജോബിയുടെ തീരുമാനം. തിരുവനന്തപുരം സ്റ്റാച്ച്യൂവിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയിലായിരുന്നു കഴിഞ്ഞ ഇരുപത്തിനാല് വർഷക്കാലം ജോബി സേവനമനുഷ്ടിച്ചത്. സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത്.
ജീവിതത്തിലൊരിക്കലും തന്റെ പൊക്കക്കുറവിനെ ഒരിളവായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന് ജോബി പറയുന്നു. പഠനകാലത്തും സർവ്വീസിലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജയപ്രകാശനും ജോബിക്കൊപ്പം ഇന്ന് പടിയിറങ്ങും. വിരമിച്ച ശേഷം കലാരംഗത്ത് സജീവമാകാനാണ് അദ്ദേഹത്തിന്റെ പദ്ധതി. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ പണിയണമെന്നതുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന് ജോബി പറഞ്ഞു.
ഒരു കാലത്ത് സിനിമയിലും ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും സജീവമായിരുന്നു ജോബി. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ കാലത്താണ് സ്വന്തമായി ജോലി എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിയത്. തുടർന്ന് 1999-ലാണ് അദ്ദേഹം പിഎസ്സി വഴി ജോലി സ്വന്തമാക്കിയത്. 2018ൽ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വേലക്കാരി ജാനുവെന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുകയാണ് ജോബി.
Comments