ഇടുക്കി: സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ. ഇടുക്കി സേനാപതി കവലക്കൽ ആന്റണിയുടെ കാലാണ് മകൻ തല്ലിയൊടിച്ചത്. സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് മൂത്ത മകനാണ് ആന്റണിയുടെ കാൽ തല്ലിയെടിച്ചതെന്ന് ആന്റണിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും വൃദ്ധൻ പറഞ്ഞു.
ആന്റണിയുടെ സ്ഥലവും പഞ്ചായത്തിൽ നിന്ന് ലഭിച്ച വീടും എഴുതി നൽകണമെന്നാവശ്യപ്പെട്ട് മൂത്ത മകൻ ഉപദ്രവിക്കുന്നതെന്ന് ആന്റണി പറഞ്ഞു. മകന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ആന്റണി പോലീസിൽ പരാതി നൽകിയത്. ഇതിന്റെ ദേഷ്യത്തിൽ മദ്യലഹരിയിലെത്തിയ മകൻ പിതാവിന്റെ കാൽ തല്ലിയൊടിക്കുകയായിരുന്നു.
തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് വൃദ്ധനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വീണ്ടും ഉടുമ്പൻചോല പോലീസിൽ പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടാകുകയോ നീതി ലഭിക്കുകയോ ചെയ്തില്ല. നിലവിൽ ആന്റണി കിടപ്പിലാണ്. ആന്റണിയ്‌ക്കും ഭാര്യ മേരിയ്‌ക്കും ലഭിക്കുന്ന വാർദ്ധക്യ പെൻഷൻ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും മകനെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെടുന്നു.
Comments