ഡൽഹി: ലോകം നിലനിൽക്കുന്ന കാലത്തോളം ഇസ്ലാം അപകടത്തിലാകില്ല എന്ന് അസദുദ്ദീൻ ഒവൈസി. ഇസ്ലാമല്ല, ഇന്ത്യയാണ് അപകടത്തിലാകാൻ പോകുന്നതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് വാദിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്ത് 2023-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സൈന്യാസിമാരെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പങ്കെടുപ്പിച്ചതിനെതിരെയും കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെയും അസദുദ്ദീൻ ഒവൈസി രംഗത്തു വന്നു.
‘ഇസ്ലാം ഒരിക്കലും അപകടത്തിലാകില്ല. ഇന്ത്യയാണ് അപകടത്തിലാകാൻ പോകുന്നത്. സാമൂഹിക ഘടനയും ഭരണഘടനയുമാണ് അപകടത്തിലായിരിക്കുന്നത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ ഹിന്ദു സന്യാസിമാരെ ഇരുത്തികൊണ്ട് ഒരു മതചിഹ്നത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിച്ചതെന്തിനാണ്. ഇത് ബിജെപിയുടെ ഹിന്ദുത്വ അജൻഡയാണ്’.
‘ദി കേരള സ്റ്റോറിയുടെ മുഖ്യ പ്രചാരകനും പ്രത്യയശാസ്ത്ര തിരക്കഥാകൃത്തും പ്രധാനമന്ത്രിയായി മാറി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് മതവിദ്വേഷം വളർത്താൻ ശ്രമിക്കുകയാണ്. അതിനാണ് കേരള സ്റ്റോറി എന്ന സിനിമ പുറത്തിറക്കിയത്. ‘ദി കേരള സ്റ്റോറി’ പൂർണ്ണമായും നുണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ മുസ്ലീങ്ങളെ അപമാനിക്കാൻ ശ്രമിച്ച് പണം സമ്പാദിക്കാനാണ് സിനിമ നിർമ്മിച്ചത്’ എന്നും ഒവൈസി വാദിച്ചു.
Comments