രാമേശ്വരം:രാമേശ്വരത്തിനടുത്തുള്ള മണ്ഡപം കടലിൽ കള്ളക്കടത്തുകാർ വലിച്ചെറിഞ്ഞ 20.20 കോടി രൂപയുടെ സ്വർണക്കട്ടികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. ഡിആർഐയും കസ്റ്റംസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് തമിഴ്‌നാട്ടിലെ മാന്നാർ ഉൾക്കടലിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏകദേശം 32.689 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്.
ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തിന് സമീപമുള്ള മണ്ഡപം വേടലൈയിലേക്ക് രണ്ട് ബോട്ടിൽ സ്വർണക്കട്ടികൾ കടത്തുന്നതായി മെയ് 30 ന് കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡിആർഐയും സംയുക്തയുള്ള ഓപ്പറേഷൻ മെയ് 30 ന് ആരംഭിച്ചു. ഇരു ഏജൻസികളുടെയും സംയുക്ത സംഘങ്ങൾ മാന്നാർ ഉൾക്കടലിൽ ഇന്തോ-ശ്രീലങ്ക ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈനിന് (IMBL) സമീപം മത്സ്യബന്ധന കപ്പലുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തി. അതിനിടയിലാണ് മെയ് 30 ന് രാവിലെ, മണ്ഡപം ഫിഷിംഗ് ഹാർബറിലേക്ക് വരികയായിരുന്ന സംശയാസ്പദമായ ബോട്ട് കണ്ടെത്തിയത്.
ബോട്ടിലെത്തിയ കള്ളക്കടത്തുസംഘം ഇവരെ കണ്ടയുടൻ മാന്നാർ ഉൾക്കടലിലെ മനോളി ദ്വീപിന് സമീപം കടലിലേക്ക് സ്വർണക്കട്ടികൾ എറിഞ്ഞു. മറ്റൊരു ബോട്ടിലെത്തിയ കള്ളക്കടത്തുകാരാണ് സ്വർണക്കട്ടികളുമായി വേടലൈഗ്രാമത്തിലേക്ക് കടന്നത്. തുടർന്ന് മണ്ഡപം വേടലൈയിലെ മുഹമ്മദ് നാസർ (35) ഉൾപ്പെടെ അഞ്ചുപേരെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടി ചോദ്യം ചെയ്തു. അതേ സമയം, കടലിൽ തള്ളിയ അനധികൃത സ്വർണം തിരയുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഒഡൈവിംഗ് ഓപ്പറേഷൻ ആരംഭിച്ചു.
മണ്ഡപത്തിന് തെക്ക് വേടലൈ ഗ്രാമത്തിൽ നിന്ന് സംശയാസ്പദമായ രണ്ടാമത്തെ ബോട്ട് ഡിആർഐയുടെ പ്രത്യേക സംഘം പിടികൂടി. ബോട്ടിൽ 21. 269 കിലോ കള്ളക്കടത്ത് സ്വർണം ഉണ്ടായിരുന്നു, അത് ഡിആർഐ പിടിച്ചെടുത്തു. ആ ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം തുടർച്ചയായി കോസ്റ്റ് ഗാർഡിന്റെ ‘സ്കൂബാ ഡൈവിംഗ്’ സംഘം സ്വർണക്കട്ടികൾക്കായി തിരച്ചിൽ നടത്തി. ഇതോടെ ബോട്ടിൽ നിന്ന് വലിച്ചെറിഞ്ഞ 11.6 കിലോഗ്രാം സ്വർണക്കട്ടി ഇവർ പിടിച്ചെടുത്തു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും മൂന്നു ദിവസത്തെ പരിശോധനയിൽ മൊത്തത്തിൽ 32.87 കിലോ സ്വർണക്കട്ടികൾ പിടിച്ചെടുത്തു. 20.20 കോടി രൂപയാണ് ഇതിന്റെ മൂല്യം.
ഫെബ്രുവരി ഒമ്പതിന് മണ്ഡപം കടലിൽ എറിഞ്ഞത് 18 കിലോ സ്വർണക്കട്ടികൾ ആണെന്നാണ് കണക്ക്, ഇപ്പോഴത്തെ 32 കിലോ സ്വർണക്കട്ടികൾ ഉൾപ്പെടെ നാലു മാസത്തിനുള്ളിൽ 50 കിലോ സ്വർണക്കട്ടികൾ കടലിൽ നിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.
Comments