ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധപ്രവർത്തകരുടെ തിരക്ക്. കഴിഞ്ഞദിവസം രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. നിലവിൽ കൂടുതൽപേർ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുർ -ഹൗറ എക്‌സ്പ്രസ് ട്രെയിൻ ബഹാനഗാ ബസാർ സ്റ്റേഷന് സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോറമണ്ഡൽ എക്‌സ്പ്രസ് സമീപത്തെ ചരക്ക് തീവണ്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. ബഹനാഗയിൽ റെയിൽവേ സ്റ്റേഷനടുത്തുണ്ടായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചതായി ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.
Comments