ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദാരാഞ്ജലി അർപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ‘ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം ഞെട്ടിക്കുന്നതാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന് ഒപ്പം ചേരുന്നു. ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറസൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചൈന്നെ സെൻട്രലിലേക്ക് പോകുകയായിരുന്ന കൊറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞ് കിടന്ന് കൊറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചു കയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
ഇന്നലെ രാത്രി 7.20-നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തിട്ടുണ്ട്.
Comments