ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽ പാളം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചകൾ നടത്തി. നിലവിൽ അപകടസ്ഥലത്ത് പുനക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബാലസോറിലെത്തി അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ‘തന്റെ ദു:ഖം വാക്കുകൾ കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രക്ഷാപ്രവർത്തനത്തിന് പങ്കാളിയായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അപകടസ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ബാലസോറിലെ ഫക്കീർ മോഹൻ ആശുപത്രിലെത്തി പരിക്കേറ്റവരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു. ദുരന്തത്തിന് കാരണമായ റെയിൽ പാളം തെറ്റിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അപകടത്തിൽ 275 പേർ മരിക്കുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.















