ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി മത്സരിച്ച ഡികെ ശിവകുമാറിന് സംസ്ഥാന ഉപമുഖ്യമന്ത്രി പദത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രിക്കസേര ലഭിക്കാത്തതിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഡികെ ശിവകുമാർ. തന്നെ മുഖ്യമന്ത്രിയാക്കാനാണ് പൊതുസമൂഹം വോട്ട് ചെയ്തതെന്നും എന്നാൽ പാർട്ടി ഹൈക്കമാൻഡ് പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ശിവകുമാർ പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഡികെ ശിവകുമാർ തന്റെ നിയമസഭാ മണ്ഡലമായ കനകപുരയിൽ എത്തിയത് . “എനിക്ക് ഒരു പുതിയ സ്ഥാനവും പുതിയ ഉത്തരവാദിത്തവും ലഭിക്കുമെന്ന് കരുതിയാണ് നിങ്ങളെല്ലാം സ്നേഹം നൽകിയത്. ആരും നിരാശപ്പെടേണ്ടതില്ല.”- അവിടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡികെ ശിവകുമാർ പറഞ്ഞു.
“എന്നെ മുഖ്യമന്ത്രിയാക്കാൻ നിങ്ങൾ വൻതോതിൽ വോട്ട് ചെയ്തു. എന്നാൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒരു തീരുമാനമെടുത്ത് എനിക്ക് ഉപദേശം നൽകി. അവരുടെ തീരുമാനത്തിനു മുന്നിൽ എനിക്ക് തല കുനിക്കേണ്ടി വന്നു. ഇനി ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ ദൈവത്തിന്റെയും നിങ്ങളുടെയും ആഗ്രഹം ഒരിക്കലും പൂർത്തീകരിക്കപ്പെടാതിരിക്കില്ല. എല്ലാവരും ക്ഷമയോടെ ഇരിക്കുക എന്ന് മാത്രമാണ് ഞാൻ പറയുന്നത്.” ഇതിനുപുറമെ, തനിക്ക് വോട്ട് ചെയ്ത തന്റെ മണ്ഡലത്തിലെ വോട്ടർമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ആവശ്യപ്പെട്ടു.
Comments