തൃശൂർ: വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു. റിമാൻഡിൽ കഴിഞ്ഞിരുന്ന തൃശൂർ ചെറുതുരുത്തി സ്വദേശി ഷിയാദാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഷിയാദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജയിൽ ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12.40 ഓടെയാണ് ഷിയാദിന്റെ മരണം സ്ഥിരീകരിച്ചത്.
മാർച്ച് ഒന്ന് മുതലാണ് ഷിയാദ് കൊലക്കേസിൽ റിമാൻഡിലായത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ഷിയാദ് സുഹൃത്തായ സുബ്രഹ്‌മണ്യനെ മർദ്ദിച്ചിരുന്നു. തുടർന്ന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യൻ മരിക്കുകയായിരുന്നു. ഈ കേസിലാണ് ഷിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതി റിമാൻഡ് ചെയ്തു. വിയ്യൂർ സബ് ജയിലിൽ റിമാൻഡ് കാലാവധി ഒരു മാസം പിന്നിട്ടപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷിയാദ് മരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്‌ക്ക് മാറ്റി. സംഭവത്തിൽ വിയ്യൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Comments