ചെന്നൈ: ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. തമിഴ്നാട് വനം വകുപ്പാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് മയക്കുവെടി വെച്ചത്. ഇന്നലെ പൂശാനംപെട്ടിക്ക് സമീപം കൊമ്പൻ കാടുവിട്ട് പുറത്തേക്കിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റിയിട്ടുണ്ട്. അധികം വൈകാതെ വെള്ളിമല വനത്തിലേക്ക് മാറ്റും.
ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. രണ്ട് ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഉള്ളതെന്നാണ് വിവരം.പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ ബന്ധിച്ചു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം കൊമ്പനെ വനത്തിനുള്ളിലേക്ക് കടത്തി വിടും.
ഇക്കഴിഞ്ഞ മെയ് 27-ന് കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി പരത്തിയതോടെ മയക്കുവെടി വെയ്ക്കാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുൻസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. തയാറെടുപ്പുകൾ നടത്തി കാത്തു നിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങിയതിനാൽ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ കുറേ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനവാസ മേഖലയിലൂടെ അരിക്കൊമ്പൻ സഞ്ചരിച്ചിരുന്നു. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി 85 പേരടുങ്ങുന്ന സംഘത്തെയും തമിഴ്നാട് വനം വകുപ്പ് വിന്യസിച്ചിരുന്നു.
Comments