എറണാകുളം: അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ പ്രതികരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ വേദനയുണ്ടെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. കളമശേരി സെന്റ് പോൾസ് കോളജിൽ വരാപ്പുഴ അതിരൂപത പരിസ്ഥിതി ദിനത്തിൽ നടത്തുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇനിയും ഇതിൽ പ്രതികരിച്ച് വിവാദം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമുക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് എല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് വീഴ്‌ത്തിയത്. ആനയെ തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. പൂശാനംപെട്ടിക്കു സമീപം ജനവാസമേഖലയിലേക്ക് ആനയിറങ്ങിയതോടെയാണ് വെടിവച്ചത്. ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേയ്‌ക്ക് തുറന്നുവിട്ടിരുന്നു. എന്നാൽ പിന്നീട് ആന തമിഴ്‌നാട് വനമേഖലയോട് ചേർന്നുള്ള ജനവാസമേഖയിലേയ്‌ക്ക് എത്തുകയായിരുന്നു.
Comments