ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) 2023-ലെ റാങ്കുകൾ പ്രഖ്യാപനത്തിലാണ് മദ്രാസ് ഐഐടി നേട്ടം കൈവരിച്ചത്. ഓവറോൾ, യൂണിവേഴ്‌സിറ്റി, കോളേജ്, റിസർച്ച് ഇൻസ്റ്റിറ്റിയൂഷൻസ്, എൻജിനീയറിംഗ്, മാനേജ്‌മെന്റ് , ഫാർമസി, മെഡിക്കൽ, ഡെന്റൽ, ലോ, ആർക്കിടെക്ചർ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിംഗ്. കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് റാങ്കുകൾ പ്രഖ്യാപിച്ചത്.
അദ്ധ്യാപനവും പഠനവും, ഗവേഷണവും പ്രൊഫഷണൽ പരിശീലനവും, ബിരുദ ഫലങ്ങൾ, സ്ഥാപനം സമൂഹത്തിലേക്ക് എപ്രകാരം ഇറങ്ങി ചെല്ലുന്നു, പാർശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉൾക്കൊള്ളുന്നു, തൊഴിൽദാാതക്കളും പ്രൊഫഷണലുകളും സ്ഥാപനത്തിൽ നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാർത്ഥികതൾക്ക് നൽകുന്ന മുൻഗണന തുടങ്ങി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്.
ഓവറോൾ റാങ്കിംഗിൽ മദ്രാസ് ഐഐടി തുടർച്ചയായി അഞ്ചാമതും ഒന്നാം സ്ഥാനം നിലനിർത്തി. ഈ വിഭാഗത്തിൽ കേരളത്തിൽ നിന്ന് കേരള സർവകലാശാല മാത്രമാണ് ആദ്യ 50-ൽ ഇടം പിടിച്ച വിദ്യാഭ്യാസ സ്ഥാപനം. 47-ാം റാങ്കാണ് കേരള സർവകലാശാലയ്‌ക്ക്. എംജി സർവകലാശാല 52-ഉം ഐഐഎം കോഴിക്കോട് 54-ഉം കുസാറ്റ് 63-ഉം സ്ഥാനത്തുണ്ട്.
എൻജിനീയറിംഗ് വിഭാഗത്തിലും ഐഐടി മദ്രാസാണ് ഒന്നാമത്. തുടർച്ചയായി എട്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡൽഹി ഐഐടി , ബോംബെ ഐഐടി തുടർന്നുള്ള സ്ഥാനങ്ങൾ സ്വന്തമാക്കി. കേരളത്തിൽ നിന്ന് കോഴിക്കോട് എൻഐടി 23-ാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസ് സയൻസ് ആന്റ് ടെക്‌നോളജി 48-ഉം പാലക്കാട് ഐഐടി 69-ഉം റാങ്ക് കരസ്ഥമാക്കി.
ആർക്കിടെക്ചർ വിഭാഗത്തിൽ ഐഐടി റൂർക്കി ഒന്നാമതും എൻഐടി കാലിക്കറ്റ് രണ്ടാമതുമാണ്. ഖരഗ്പൂർ ഐഐടിയ്‌ക്കാണ് മൂന്നാം റാങ്ക്. തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജ് 17-ാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐഐഎം അഹമ്മദാബാദാണ് ഒന്നാമത്. ബെംഗളൂരു ഐഐഎം രണ്ടാമതും, കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനത്തുമാണ്. എൻഐടി കോഴിക്കോട് 75-ാം സ്ഥാനത്തും കൊച്ചി രാജഗിരി ബിസിനസ് സ്‌കൂൾ 83-ാം റാങ്കും നേടി.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസാണ് മുന്നിൽ. കേരളത്തിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പത്താം റാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് 44-ാം റാങ്കും നേടി. ഗവേഷണ സ്ഥാപനങ്ങളിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും ഐഐടി മദ്രാസ് രണ്ടാമതും ഡൽഹി ഐഐടി മൂന്നാമസതുമെത്തി. ഈ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഫാർമസി വിഭാഗത്തിലും ലോ വിഭാഗത്തിലും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടില്ല.
ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് സർവകലാശാല വിഭാഗത്തിൽ ഒന്നാമത്. ജവഹർ ലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ എന്നീ സർവകലാശാലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരള സർവകലാശാല 24-ഉം എംജി 31-ഉം കുസാറ്റ് 37-ഉം കാലിക്കറ്റ് സർവകലാശാല 70-ഉം സ്ഥാനങ്ങളിലുണ്ട്. കോളേജ് വിഭാഗത്തിൽ ഡൽഹി മിറാൻഡ ഹൗസാണ് ഒന്നാമത്. ഡൽഹി ഹിന്ദു കോളേജ് രണ്ടാമതും ചെന്നൈ പ്രസിഡൻസി കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിൽ നിന്ന് 13 കോളേജുകൾ ആദ്യ നൂറിൽ ഇടം നേടിയുണ്ട്.
Comments