കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവനും ടിഎംസി നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ ബാനർജിയെ കൊൽക്കത്ത വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ വകുപ്പ്. ദുബായിലേക്ക് പോകാനായി കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ തടഞ്ഞത്. ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
കൽക്കരി കുഭകോണ കേസിൽ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവെച്ചത്. ജൂൺ 8-ന് ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് കുട്ടികളുമായി കൊൽക്കത്ത വിമാനത്താവളത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു റുജിറ. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ബോർഡിംഗ് നിഷേധിക്കുകയായിരുന്നു. ഇഡിയുടെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിാലണ് ഇവരെ തടഞ്ഞത്.
റുജിറയെ കേന്ദ്ര ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2020-ൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബംഗാളിലെ അസൻസോളിനടുത്തുള്ള കുനുസ്‌റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സിലെ പാട്ടത്തിനെടുത്ത ഖനികളിൽ അനധികൃത കൽക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്.
ലീപ്‌സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആൻഡ് ബൗണ്ട് മാനേജ്‌മെന്റ് സർവീസസ് എൽഎൽപി എന്നീ കമ്പനികൾ അഭിഷേക് ബാനർജിയും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇഡി അറിയിച്ചു. കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ് റുജിറ. കേസിൽ അന്വേഷണം നേരിടുന്ന പ്രതികൾ മുഖേന ഈ സ്ഥാപനങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നും ഇഡി വ്യക്തമാക്കി.
Comments