ഭോപ്പാൽ: മധ്യപ്രദേശിൽ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ സമുദായങ്ങളെയും സർക്കാരിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. പരശുരാമന്റെ ജീവിതം സ്‌കൂളുകളിലെ പാഠംപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് ഓണറേറിയം നൽകുമെന്നും സംസ്‌കൃത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇൻസെന്റീവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്ക് 8,000 രൂപയും ആറ് മുതൽ പ്സസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് 10,000 രൂപയും നൽകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭോപ്പാലിലെ ഭെൽ ടൗൺഷിപ്പിലെ ജാംബോറി ഗ്രൗണ്ടിൽ ബ്രാഹ്‌മണ മഹാകുംഭിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ വിക്രാമാദിത്യ മഹാരാജാവിനും സമാനമായ അംഗീകാരം മധ്യപ്രദേശ് നൽകിയിരുന്നു. ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിന് സമീപം ക്ഷിപ്ര നദി തീരത്ത് വിക്രമോത്സവിന്റെ സമാപന സമ്മേളനത്തിൽ മധ്യപ്രദേശിൽ ഇനിമുതൽ പിന്തുടരുന്നത് വിക്രമാദിത്യ കലണ്ടർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് കലണ്ടറും മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു. വിക്രമാദിത്യൻ നൽകിയ സംഭാവനകളെ കുറിച്ച് നിരവധി തെളിവുകൾ ശേഖരിക്കാനായിട്ടുണ്ടെന്ന് അറിയിച്ച ചൗഹാൻ വിക്രമാദിത്യ വേദിക് ക്ലോക്കും പുറത്തിറക്കിയിരുന്നു.
Comments