ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണ രേഖയിലെ ടീത്വാളിലെ നിയന്ത്രണരേഖയിലുള്ള ശാരദാ ക്ഷേത്രത്തിൽ ശൃംഗേരിയിലെ ശങ്കരാചാര്യൻ ശ്രീ ശ്രീ വിദുശേഖര ഭാരതി ശാരദാ ദേവിയുടെ വിഗ്രഹത്തിന്റെ അഭിഷേക പൂജയും പ്രാണ പ്രതിഷ്ഠയും നടത്തി. ശങ്കരാചാര്യരുടെ അനുയായികൾ, ഭക്തർ, പ്രദേശത്തെ നാട്ടുകാർ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു. ഇതോടെ ഇൻഡ്യാ വിഭജനസമയത്ത് പാക്ക് അധിനിവേശകാശ്മീരിൽ അകപ്പെട്ടു പോയ ശാരദാ ശക്തിപീഠത്തിന്റെ പുനരുജ്ജീവനത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ശങ്കാചാര്യൻ കാശ്മീർ സന്ദർശിക്കുകയും അഭിഷേക പൂജാ ചടങ്ങുകൾ നടത്തുകയും ചെയ്യുന്നത്. തങ്ധർ ഹെലിപാഡിൽ എത്തിയ ശങ്കരാചാര്യരെ ഹെലികോപ്റ്ററിലാണ ടീത്വാളിലെ ക്ഷേത്രത്തിലെത്തിച്ചത്. ഭക്ത ജനങ്ങളും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്ര പരിസരത്തെ കിഷൻഗംഗയിൽ ഘട്ട് നിർമാണത്തിന് 25 ലക്ഷം ലഭിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ ഡിസി കുപ്വാര അറിയിച്ചു. ചടങ്ങുകൾക്കും പൂജയ്‌ക്കും ശേഷം അദ്ദേഹം മംഗലാപുരത്തേയ്‌ക്ക് തിരിച്ചു.
വടക്കൻ കശ്മീരിലെ അതിർത്തി ജില്ലയായ കുപ്വാരയിൽ നിയന്ത്രണരേഖയോട് ചേർന്ന് പണി കഴിപ്പിച്ച ശാരദാ ദേവി ക്ഷേത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മാർച്ച് 22 നു ഉദ്ഘാടനം ചെയ്തത് ‘
ഹൈന്ദവവിശ്വാസമനുസരിച്ചുള്ള 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാരദാപീഠം പൗരാണിക ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സർവ്വകലാശാല കൂടി ആയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കശ്മീരി മഹാകാവ്യമായ കൽഹണന്റെ രാജതരംഗിണിയിൽ കശ്മീരിലെ ഏറ്റവും വലിയ ആരാധനാലയമായിട്ടാണ് ശ്രീ ശാരദാ പീഠത്തെ പരാമർശിക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ മുൻനിര കേന്ദ്രമായും ഈ ക്ഷേത്രം കണക്കാക്കപ്പെട്ടിരുന്നു. ഇത് 18 മഹാ ശക്തി പീഠങ്ങളിൽ ഒന്നാണ്, കൂടാതെ അറിവിന്റെ ദേവതയായ സരസ്വതിയുടെ വാസസ്ഥലമായും കണക്കാക്കപ്പെടുന്നു. ഈ വിദ്യാപീഠം തക്ഷശിലാ, നളന്ദ സർവകലാശാലകൾക്ക് മുമ്പുതന്നെ, ബിസി 273-ൽ നീലം താഴ്വരയിൽ സ്ഥാപിതമായ ഒരു പുരാതന പഠനകേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.
മുസാഫറാബാദിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് നീലം താഴ്വരയിലെ ശാരദ ക്ഷേത്രം അല്ലെങ്കിൽ ശാരദ സർവകലാശാല സ്ഥിതിചെയ്യുന്നത്. ഹൈന്ദവ ശക്തി ആരാധനയുടെ കേന്ദ്രമായിരുന്ന ഈ ക്ഷേത്രം 1947 മുതൽ ഇന്ത്യൻ തീർത്ഥാടകർക്ക് അപ്രാപ്യമാണ്. ഇപ്പോൾ ഇത് പാക് അധിനിവേശ കാശ്മീരിലാണ്. അതിനുശേഷം സർവകലാശാലയും ക്ഷേത്രവും ജീർണാവസ്ഥയിലായി. വിഭജനത്തിന് മുമ്പ് ശാരദാ ദേവിയുടെ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് എത്തുന്നവരുടെ ബേസ് ക്യാമ്പായ ടീത്വാളിൽ ആണ് ഇപ്പോൾ പുതിയ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 1947-ൽ പകിസ്താൻ പിന്തുണച്ച ഗോത്രവർഗ ആക്രമണകാരികൾ ബേസ്‌ക്യാമ്പും അവിടെ ഉണ്ടായിരുന്ന ക്ഷേത്രവും ഗുരുദ്വാരയും നശിപ്പിക്കുകയായിരുന്നു. അങ്ങിനെ നൂറ്റാണ്ടുകളായി നടന്നു വന്നിരുന്ന ശാരദാ പീഠ തീർത്ഥാടനം നിലക്കുകയായിരുന്നു. പിന്നീട് ഇന്ത്യയും പാകിസ്ഥാനും അതിർത്തിയുടെ ഇരുവശത്തുമുള്ള ആളുകൾക്ക് നിയന്ത്രണ രേഖ തുറന്നപ്പോൾ വിഭജിക്കപ്പെട്ട കുടുംബങ്ങൾക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്തി.
2021ലാണ് ബേസ് ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി ടീത്വാളിൽ ‘ഭൂമി പൂജ’ നടത്തിയത്. ശാരദാ പീഠ ക്ഷേത്രത്തിലേക്ക് പോകാനായി കർതാർപൂർ പോലെയുള്ള ഇടനാഴി വേണമെന്ന് വർഷങ്ങളായിയുള്ള ആവശ്യമാണ്.
76 വർഷങ്ങൾക്ക് ശേഷമാണ് ബേസ് ക്യാമ്പിലെ ശാരദാ ദേവിയുടെ ക്ഷേത്രം പുനരുജ്ജീവിപ്പിച്ചത്. ഇവിടെ പ്രതിഷ്ഠിച്ച വിഗ്രഹം കർണാടകയിലെ ശൃംഗേരി മഠത്തിൽ നിന്ന് ആഴ്ചകളോളം എടുത്താണ് ടീത്വാളിൽ എത്തിച്ചത്. സേവ് ശാരദ കമ്മിറ്റി തലവൻ രവീന്ദറിന്റെ ആവശ്യാനുസരണം കർതാർപൂർ മാതൃകയിലുള്ള ഇടനാഴികൾ പണിയാൻ സർക്കാർ തീർച്ചയായും മുൻകൈ എടുക്കുമെന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട് .ഇനി കാശ്മീരിൽ വരുമ്പോൾ ടീത്വാളിലെ പുതിയ ശാരദ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
2022 ൽ ചൈത്ര നവരാത്രി സമയത്ത് ചിറ്റോർഗഡ് ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് ചന്ദ്രശേഖർ ചെഞ്ചേരിയ പാക് അധീന കശ്മീരിലെ നീലം ഘാട്ടി ജില്ലയിലെ ശാരദ ഗ്രാമത്തിലെത്തി ശാരദാ പീഠത്തിൽ ആരാധന നടത്തിയത് വാർത്തയായിരുന്നു.















