ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). 40 കോടി രൂപയുടെ
നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ബിബിസി ഒടുവിൽ സമ്മതിച്ചത്. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്റേയും തുടർന്ന് നടന്ന അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ബിബിസിയുടെ കുറ്റസമ്മതം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിന് ഇ- മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് യഥാർത്ഥ നികുതി നൽകാതെയാണ് നാളിതുവരെ പ്രവർത്തിച്ചതെന്ന് ബിബിസി വ്യക്തമാക്കിയത്.
2016 മുതൽ 2022 വരെയുള്ള കാലയളവിലാണ് ബിബിസി വരുമാനം കുറച്ച് കാണിച്ചത്. നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ പിഴ തുക ഒടുക്കി രക്ഷപ്പെടാനുള്ള ശ്രമം ബിബിസി ആരംഭിച്ചിട്ടുണ്ട്. മാദ്ധ്യമ കമ്പനികളും വിദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും ആദായ നികുതി നിയമം ബാധകമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിബിസി നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിക്കണം അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ ബിബിസിക്കെതിരെ നിയമ നടപടികൾ തുടരാനാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ തീരുമാനം. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്നായിരുന്നു മാദ്ധ്യമ സ്ഥാപനം നേരത്തെ ആരോപിച്ചിരുന്നത്. ഒടുവിൽ തെളിവുകൾ പുറത്തുവന്നപ്പോൾ നികുതിവെട്ടിച്ചെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് ആഗോള മാദ്ധ്യമ ഭീമനായ ബിബിസി.
Comments