തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിടിക്കപ്പെട്ട കെ.വിദ്യ ഇടത് സാംസ്കാരിക രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ്. 2021- ൽ വിദ്യ തന്റെ ചെറുകഥ സമാഹാരം പുറത്തിറക്കിയിരുന്നു. വിദ്യയുടെ കവിതാ സമാഹാരം പുറത്തിറക്കിയതാകട്ടെ ഇടത് സഹയാത്രികനും കാലടി സർവകലാശാല അദ്ധ്യാപകനുമായ സുനിൽ പി. ഇളയിടവും. ഇപ്പോഴിതാ, വിദ്യയേയും സുനിൽ പി ഇളയിടത്തെയും കണക്കിന് പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കർ.
മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിൻസിപ്പാളിന്റെ കളളയൊപ്പിട്ടു ജോലി സമ്പാദിച്ച സഖാവ് വിദ്യ വിജയനു പുരസ്‌കാരം നൽകി ആദരിക്കുന്നു, കാലടി സർവകലാശാലയിൽ ഉദാര മനസ്കരായ പരീക്ഷകരുടെ നിർലോപമായ സഹായത്താൽ ഉദ്യോഗം നേടിയ മഹാ ബുദ്ധിജീവി സഖാവ് സുനിൽ പി ഇളയിടം. ഇനം ഇനത്തിൽ ചേരും- എന്ന് വിദ്യയുടെയും സുനിൽ പി ഇളയിടത്തിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ജയശങ്കർ പരിഹസിച്ചു.
നേരത്തെ, സുനിൽ പി ഇളയിടത്തിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണം വന്നിരുന്നു. വൈപ്പിനിലെ പ്രമുഖനായ സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന ആളാണ് സുനിൽ പി ഇളയിടത്തിനു ഡോക്ടറേറ്റ് നേടാൻ സഹായിച്ചതെന്ന് ചില എഴുത്തുകാർ വെളിപ്പെടുത്തുകയുണ്ടായി. അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന സുനിൽ പി ഇളയിടത്തിന്റെ പുസ്തകം മറ്റൊരാളുടെ പുസ്തകം വിവർത്തനം ചെയ്തതാണെന്നും ആരോപണം ഉയർന്നിരുന്നു.
Comments