ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവലിൽ തുടക്കമായി. മത്സരത്തിൽ ഇന്ത്യ ടോസ് സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ക്രീസിൽ ഇറങ്ങിയത്. മത്സരം ആരംഭിക്കുന്നതിന് മുൻപേ ടീമുകൾ ഒരു മിനിറ്റ് മൗനം ആചരിക്കുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു.
ട്രെയിനപകടത്തിന് ശേഷം നിരവധി ക്രിക്കറ്റ് താരങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടാതെ പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ, ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ, ഹസ്സൻ അലി എന്നിവരും അനുശോചനം അറിയിച്ചിരുന്നു.
അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ വേദനയിൽ ഇന്ത്യ, ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങളും പങ്കുചേർന്നു. ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞടുത്തു. കാലാവസ്ഥയും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുന്നതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.
Comments