തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസില്‍ സാക്ഷിവിസ്താരം പൂർത്തിയായി അന്തിമവാദത്തിലേയ്ക്ക് നീങ്ങുമ്പോൾ കേസിൽ ഏക ദൃക്സാക്ഷി മൊഴിമാറ്റി. കൊല്ലപ്പെട്ട രാജേഷിന്റെ അടുത്ത സുഹൃത്തും സംഭവ ദിവസം പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റയാളുമായ വെള്ളൂർ സ്വദേശിയായ കുട്ടനാണ് പ്രതികൾക്ക് അനുകൂലമായി മൊഴിമാറ്റിയത്. പ്രതികൾ ആക്രമിക്കാൻ എത്തിയപ്പോൾ മങ്കി ക്യാപ് ധരിച്ചിരുന്നു എന്ന് പറഞ്ഞ ദൃക്സാക്ഷി പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാൽ സംഭവസമയത്ത് പ്രതികൾ പൂർണമായും മുഖം മറച്ചിരുന്നു എന്നാണ് ഇയാൾ മൊഴിമാറ്റി പറഞ്ഞത്. തങ്ങളെ അക്രമിച്ചത് ആരാണെന്ന് മനസ്സിലായില്ലെന്നും ഇയാൾ പറഞ്ഞു. ആദ്യം നൽകിയ മൊഴി പോലീസിന്റെ നിർദേശ പ്രകാരമായിരുന്നു എന്നും പോലീസിനെ ഭയന്നാണ് അത്തരത്തിൽ മൊഴി നൽകിയതെന്നും കുട്ടൻ കോടതിയെ അറിയിച്ചു. ആദ്യം കോടതിയിൽ മൊഴി നൽകിയപ്പോൾ പോലീസ് കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ താൻ സ്വതന്ത്രമായാണ് എത്തിയതെന്നും കുട്ടൻ കോടതിയെ അറിയിച്ചു.
നിലവിൽ ദൃക്സാക്ഷിയുടെ കൂറ് മാറ്റം കോടതിയിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചതിനെ തുടർന്ന് വീണ്ടും ഇയാളെ വിസ്തരിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശി അബ്ദുൾ സത്താർ ഇപ്പോഴും ഒളിവിലാണ്. 2018 മാർച്ച് 18-നായിരുന്നു രാജേഷിനെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന റെക്കോർഡിംഗ് സ്റ്റുഡിയോയിലേയ്ക്ക് പോകുമ്പോഴായിരുന്നു രാജേഷിനും കുട്ടനും നേരെ ആക്രമണം ഉണ്ടായത്.
Comments