ന്യൂഡൽഹി: മോദിസർക്കാർ ഇടപെടലിനെ തുടർന്ന് രാജ്യത്തെ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറയ്‌ക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡൽഹിയിൽ നിന്ന് വിവിധസ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലാണ് കുറവുണ്ടായത്. ജൂൺ ആറിന് ചേർന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘ഡൽഹിയിൽനിന്ന് ശ്രീനഗർ, ലേ, പുനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ പരമാവധി ടിക്കറ്റ് നിരക്ക് 14 മുതൽ 61 ശതമാനം വരെ കുറച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ജൂൺ ആറിനാണ് തീരുമാനമെടുത്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകൾ നിരീക്ഷിക്കുന്നുണ്ട്’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മാത്രമല്ല വിപണിയിലെ വിവിധ ഘടകങ്ങൾ വിലയിരുത്തി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശം വിമാനക്കമ്പനികൾക്കാണെന്നും പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ് നിരക്ക് തീരുമാനിക്കുന്നതെന്നും സിന്ധ്യ വ്യക്തമാക്കി. കൂടാതെ സ്വകാര്യ വിമാനക്കമ്പനികൾക്ക് അവരുടേതായ രീതിയിൽ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും വിവിധ വിഭാഗങ്ങളിൽ നിരക്ക് ഉയർത്തുമ്പോൾ വിമാനക്കമ്പനികൾ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Comments