വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥിനിയും എസ്എഫ്ഐ നേതാവുമായ കെ.വിദ്യ അദ്ധ്യാപനത്തിന് ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ഇതേസമയം തന്നെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദവും. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല എങ്കിലും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായവരുടെ കൂട്ടത്തിലായിരുന്നു. പരീക്ഷ എഴുതാത്ത സഖാവ് പരീക്ഷ ജയിച്ചത് അട്ടിമറിയിലൂടെയാണ് എന്നായിരുന്നു ആരോപണം. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി എസ്എഫ്ഐയും എത്തി. പരീക്ഷാ റിസൾട്ട് ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് മാത്രമെന്നായിരുന്നു പാർട്ടിയുടെ ന്യായീകരണം. എസ്എഫ്ഐയുടെ സംസ്ഥാന ചുമതല വഹിക്കുന്നതിനാൽ ആർഷോയ്‌ക്ക് കവചം നിർമ്മിക്കേണ്ടത് മുതിർന്ന പാർട്ടി നേതാക്കളുടെ അടക്കം ചുമതലയായിരുന്നു. ആർഷോ ശുദ്ധനാണ് എന്ന ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വരെ രംഗത്തെത്തി.
ആർഷോയെ നിരപരാധി എന്ന് ചിത്രീകരിച്ച് സംരക്ഷിക്കുകയാണ് ചെയ്തതെങ്കിൽ, എസ്എഫ്ഐ പ്രവർത്തക അല്ല എന്ന കള്ളം പടച്ചുവിട്ടാണ് വിദ്യ വിഷയത്തിൽ നിന്നും പാർട്ടി തടിയൂരാൻ ശ്രമിച്ചത്. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനടക്കമുള്ള നേതാക്കൾ കെ.വിദ്യ എസ്എഫ്ഐ പ്രവർത്തകയല്ല എന്ന ന്യായീകരണവുമായി എത്തി. എന്നാൽ, കെ.വിദ്യയ്‌ക്ക് എസ്എഫ്ഐയുടെ ചുമതല ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് പുറത്തുവന്നതോടെ നേതാക്കളുടെ വാദങ്ങൾ പൊളിഞ്ഞു. കാലടി സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ.വിദ്യ. 2019 നവംബർ 25-ലെ ദേശാഭിമാനി പത്രത്തിലും ഇത് സംബന്ധിച്ചുള്ള വാർത്ത വന്നിരുന്നു. മഹാരാജസ്, പയ്യന്നൂർ കോളേജിലെ സജീവ എസ്എഫ്ഐ പ്രവർത്തകയുമായിരുന്നു ഇവർ. മാത്രമല്ല, എഴുത്തുകാരി എന്ന നിലയിൽ ഇടത് സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തിയായിരുന്നു കെ.വിദ്യ.
പിൻവാതിൽ നിയമനവും തട്ടിപ്പും വെട്ടിപ്പും ഇതാദ്യമായല്ല സിപിഎം നേതാക്കൾക്കെതിരെയും ഇടത് ബുദ്ധി ജീവികൾക്കെതിരെയും ഉയരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയ പ്രിയ വർഗീസിന്റെ നിയമനവും ഏറെ വിവാദമായിരുന്നു. അദ്ധ്യാപകനായ ജോസഫ് സ്ക്കറിയയാണ് പ്രിയയുടെ നിമയനത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നത്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് അടിസ്ഥാന യോഗ്യതയായ എട്ടു വർഷത്തെ അദ്ധ്യാപന പരിചയം പോലുമില്ലാതെയാണ്. പിൻവാതിലിലൂടെയുള്ള നിമയമനത്തിൽ ചാൻസിലർ കൂടിയായ ഗവർണർ ഇടപെടുകയും പ്രിയ വർഗീസിന്റെ നിയമനം കോടി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രിയയുടെ നിയമനത്തെ ന്യായീകരിച്ച് കോടതിയെ വരെ വിമർശിക്കാൻ സിപിഎം ഒരു മടിയും കാണിച്ചിരുന്നില്ല.
കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി നിയമിതയായത് വെട്ടിപ്പിലൂടെയായിരുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു. നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേലായിരുന്നു രംഗത്തെത്തിയത്. പിഎസ്‍സി നടത്തിയ എഴുത്തുപരീക്ഷയിൽ 212-ാം റാങ്ക് മാത്രമാണ് നിനിത കണിച്ചേരിക്കുണ്ടായിരുന്നത്. നിനിതയേക്കാൾ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞ് നിനിതയ്‌ക്ക് നിയമനം നൽകിയതാണ് വിവാദമായത്. മതം ഇല്ലെന്ന് പറയുന്ന നേതാവിന്റെ ഭാര്യ ജോലിയിൽ കയറിയതാകട്ടെ സംവരണത്തിലൂടെയും. മുസ്ലീം സമുദായ സംവരണത്തിലൂടെയാണ് നിനിത കണിച്ചേരി ജോലിയിൽ കയറിയത്. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി യു.ജി.സി നിർദേശങ്ങൾ ലംഘിച്ചും സംവരണ തത്ത്വങ്ങൾ അട്ടിമറിച്ചും നടത്തിയ നിയമനങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സംരക്ഷണ സമിതി ഗവർണർക്ക് നിവേദനവും നൽകിയിരുന്നു.
സ്കോൾ കേരള നിയമന വിവാദത്തിൽ എ.എ റഹീമിന്റെ സഹോദരിയുടെ പേര് പുറത്തുവന്നിട്ടും പാർട്ടിക്കും സഖാവിനും അത് ന്യായീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. റഹീമിന്റെ സഹോദരിയായ ഷീജ ഉൾപ്പടെ ഒരാൾ പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം ജോലി ചെയ്തിട്ടില്ല. എന്നാൽ ഇവർക്കെല്ലാം ജോലി ലഭിച്ചു. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസ് ഉണ്ടായിരുന്നില്ല. 2008-ൽ ജോലിയിൽ പ്രവേശിച്ചവരെ 2013-ൽ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014-ലാണ് വീണ്ടും ജോലിക്ക് കയറിയത്. ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയിരുന്നില്ല. സീനിയോറിറ്റിയുള്ളവരെ മറികടന്നാണ് പാർട്ടി ബന്ധമുള്ളവരെ സ്കോൾ കേരളയിൽ നിയമിച്ചത്. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ് 2008-ൽ ജോലിക്ക് കയറിയവരെ നിയമിച്ചതും. 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു അന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം ന്യായീകരിച്ചത്.
നേതാക്കൾ മാത്രമല്ല, കേരളത്തിലെ ഇടത് ബുദ്ധി ജീവികളും വിവാദങ്ങളിൽ പെടുന്നതിൽ ഒട്ടും പിന്നിലല്ല. അത്തരത്തിൽ വിവാദത്തിൽപ്പെട്ട ഇടത് സാംസ്‌കാരിക രംഗത്തെ രണ്ട് പ്രമുഖരാണ് ദീപാ നിശാന്തും സുനിൽ പി ഇളയിടവും. എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്നായിരുന്നു യുവകവി എസ് കലേഷിന്റെ ആരോപണം. സൈബർ ഇടങ്ങളിൽ സത്യത്തെയും ധർമ്മത്തെയും പുരോഗമനത്തെപ്പറ്റിയുമെല്ലാം ക്ലാസ് എടുക്കുന്ന തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപിക കൂടിയായ ദീപ നിശാന്ത് വലിയ വിമർശനങ്ങൾ നേരിട്ടു. സംഭവം വിവാദമായപ്പോൾ ആദ്യം തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എംജെ ശ്രീചിത്രന്റെ കവിത തന്നെയാണെന്ന കുറ്റസമ്മതവും ദീപ നടത്തി. ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണമായിരുന്നു സുനിൽ പി ഇളയിടത്തിനെതിരെ ഉയർന്നത്. വൈപ്പിനിലെ പ്രമുഖനായ സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന ആളാണ് സുനിൽ പി ഇളയിടത്തിനു ഡോക്ടറേറ്റ് നേടാൻ സഹായിച്ചതെന്ന് ചില എഴുത്തുകാർ വെളിപ്പെടുത്തുകയുണ്ടായി. അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന സുനിൽ പി ഇളയിടത്തിന്റെ പുസ്തകം മറ്റൊരാളുടെ പുസ്തകം വിവർത്തനം ചെയ്തതാണെന്നും ആരോപണം ശക്തമായിരുന്നു.
Comments