കോഴിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വീണ്ടും തലപ്പൊക്കി കേരള ചിക്കൻ പദ്ധതി. ഉപഭോക്താക്കൾക്ക് 87 രൂപയ്‌ക്ക് കോഴി എന്നായിരുന്നു കേരള ചിക്കന്റെ വാഗ്ദാനം. ഉത്പാദന ചെലവ് ഉയർന്നതനുസരിച്ച് കേരളത്തിൽ ഇറച്ചിക്കോഴിവില കൂടിയപ്പോൾ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് പദ്ധതി ആവിഷ്‌കരിച്ചത്.
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ ഏജൻസികൾ വഴിയാണ് വിൽപന നിശ്ചയിച്ചിരുന്നത്. എന്നാൽ വില നിയന്ത്രണം സാധ്യമായില്ല എന്നുള്ളതിന് തെളിവാണ് സമീപകാലത്തെ വിൽപനവിലയിൽ കാണാൻ കഴിയുന്നത്. പത്ത് ദിവസം കൊണ്ട് കിലോയ്‌ക്ക് 70 മുതൽ 75 വരെയാണ് വില ഉയർന്നത്. നിലവിൽ 250 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതോടെ പല ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾക്ക് വില വർദ്ധിച്ച് തുടങ്ങി. വിഭവങ്ങൾ അനുസരിച്ച് വില 10-30 രൂപയോളമാണ് കൂടിയത്. ഹോട്ടൽ മെനുവിലെ പ്രധാന ചിക്കൻ വിഭവങ്ങളായ ബിരിയാണി, കറികൾ, അൽഫാം, ഷവർമയ്‌ക്കടക്കം വില കൂടിത്തുടങ്ങി. ഉച്ചനേരത്ത ഏറ്റവും അധികം ചെലവുള്ള വിഭവമായ ചിക്കൻ ബിരിയാണിയ്‌ക്ക് ശരാശരി 150 മുതൽ 220 രൂപ വരെയാണ് കേരളത്തിലെ ഹോട്ടലുകൾ ഈടാക്കുന്നത്. നോൺ-വെജ് കറികളുടെ വില 100 രൂപ മുതലാണ് ആരംഭിക്കുന്നത്.
കുടുംബശ്രീ യൂണിറ്റുകൾക്ക് കോഴി കുഞ്ഞുങ്ങളെയും മികച്ച വളർത്തുകൂലിയും നൽകി തിരിച്ചെടുത്ത് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്‌ക്ക് വിൽക്കുകയായിരുന്നു കേരള ചിക്കന്റെ ലക്ഷ്യം. കുടുംബശ്രീ, കെപ്‌കോ, ബ്രഹ്‌മഗിരി മാംസസംസ്‌കരണ ഫാക്ടറി, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. സ്വന്തം ബ്രീഡർ ഫാമും ഹാച്ചറിയും ബ്രോയിലർ ഫാമും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പിലായില്ല.
തീറ്റവില വർദ്ധന, കോഴിഫാമുകളുടെ നികുതി, കോഴിവിലയിടിവ് എന്നിവ മൂലം കോഴി വളർത്തൽ മേഖലയിൽ നിന്ന് കർഷകർ വിട്ടുനിൽക്കുന്നുണ്ട്. പലരും കടക്കെണിയിലുമായി. അതുകൊണ്ട് തന്നെ പ്രതിദിനം 12 ലക്ഷം കിലോ ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. കൊത്തുമുട്ടയും കോഴിമുട്ടയും കോഴിത്തീറ്റയുമെല്ലാം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.
Comments