ഗാന്ധിനഗർ: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കങ്ങൾ തകർത്ത് ഗുജറാത്ത് പോലീസ്. തീരദേശ നഗരമായ പോർബന്തറിലാണ് ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇസ്ലാമിക് സ്റ്റേറ്റമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ഉൾപ്പെടെ നാല് ഭീകരരാണ് പിടിയിലായത്.
അറസ്റ്റിലായ മൂന്ന് യുവാക്കൾ ശ്രീനഗർ സ്വദേശികളും സ്ത്രീ സൂറത്ത് സ്വദേശിനിയുമാണ്. പ്രതികൾ ഐഎസ് ഭീകര സംഘടനയുടെ ഭാഗമാണെന്ന് എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണം തുടരുകയായിരുന്നു. ഡിഐജി ദീപൻ ഭദ്രൻ, എസ്പി സുനിൽ ജോഷി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് പോർബന്തറിൽ ഭീകരവാദ നീക്കങ്ങൾ തകർക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചത്.
അറസ്റ്റിലായ പ്രതികൾ പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനും തുടർന്ന് ഐഎസിന്റെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസനിൽ (ISKP) ചേരാനും പദ്ധതിയിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പോർബന്തറിൽ നിന്നും ബോട്ട് വാടകയ്‌ക്ക് എടുക്കാനും പദ്ധതിയിട്ടിരുന്നു.
പോർബന്തറിൽ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു പ്രതികൾ. മത്സ്യബന്ധന ബോട്ടുകളിലായിരുന്നു പ്രധാനമായും ഇവർ ജോലി ചെയ്തിരുന്നത്. ഇവരിൽ നിന്ന് ചില ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, പ്രതികളുടെ ഫോണുകളിൽ നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.
Comments