മലയാളികൾക്ക് മറക്കാനാകാത്ത നിരവധി സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയത് രഞ്ജൻ പ്രമോദാണ്. രഞ്ജൻ ആദ്യമായി തിരക്കഥയെഴുതിയത് 2001-ൽ ഭാവം എന്ന സിനിമയ്‌ക്കായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ആ സിനിമ തീയേറ്ററിൽ പരാജയം നേരിട്ടു.
ഇതിന് ശേഷം ലാൽ ജോസ്-രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ മീശമാധവൻ. പിന്നീട് വിജയങ്ങളുടെ വൻ നിരയായിരുന്നു രഞ്ജൻ പ്രമോദ് സൃഷ്ടിച്ചത്. രക്ഷാധികാരി ബൈജു ഒപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. ബോക്സോഫീസിൽ അത്ഭുതവിജയവും ഒട്ടേറെ പുരസ്കാരങ്ങളും നേടിയ രക്ഷാധികാരി ബൈജു ഒപ്പ് പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച് ആറുവർഷം പിന്നിട്ടു. നീണ്ട ഇടവേളയ്‌ക്കുശേഷം ‘ഒ. ബേബി’ എന്ന സിനിമയുമായി എത്തുകയാണ് രഞ്ജൻ പ്രമോദ്. പുതിയ സിനിമയുടെ രചനയും സംവിധാനവും രഞ്ജൻ പ്രമോദ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തനാണ് സിനിമയിലെ നായകൻ.
സിനിമ വിജയിക്കാനുള്ള വിജയ മന്ത്രമൊന്നും തനിക്കറിയില്ല. പക്ഷെ, ബോക്സ് ഓഫീസ് വിജയമെന്നത് തനിക്ക് ഏറെ പ്രധാന്യമുള്ള ഒന്നാണെന്ന് രഞ്ജൻ പ്രമോദ് പ്രതികരിച്ചി. തനിക്ക് കിക്ക് തരുന്നത് അതാണ്, എപ്പോഴും ചെയ്യുന്നത് പരീക്ഷണ സിനിമകളാണ്. ബോക്സ് ഓഫീസിലേക്കുള്ള പരീക്ഷണമാണത്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാൻ പ്രശ്നമില്ലെങ്കിലും സിനിമ പുറത്തിറക്കുകയെന്നത് ശ്രമകരമാണ്. സിനിമയുടെ റിലീസിന് താരമൂല്യം സഹായിക്കും. പക്ഷെ ആദ്യ ദിവസം മാത്രമേ താരമൂല്യത്തിന്റെ പിന്തുണയുണ്ടാകൂയെന്നും രഞ്ജൻ അഭിപ്രായപ്പെട്ടു.
എല്ലാം ഒത്തുവരുമ്പോഴാണ് സിനിമ സംഭവിക്കുന്നത്. ചെയ്ത ഓരോസിനിമയും തന്റെ ഓരോതരം ശ്രമങ്ങളായിരുന്നു. അതിൽ മീശമാധവൻ, നരൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, രക്ഷാധികാരി ബൈജു തുടങ്ങി ചിലത് ട്രെൻഡ് സെറ്ററുകളായി. നരനും മീശമാധവനും അടക്കം ഒരു ചിത്രത്തിനും രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല. സീക്വൽ ഉണ്ടാക്കണമെങ്കിൽ ആദ്യപടം ചെയ്യുമ്പോൾ തന്നെ ഒരുങ്ങണം. അന്ന് ആ സിനിമകൾ ചെയ്യുമ്പോൾ തുടർച്ചയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം, അന്ന് സീക്വലുകൾ വിരളമായിരുന്നു. സീക്വലുകൾ ചെയ്യുന്നത് പുതിയകാലത്തെ ട്രെൻഡാണ്. അടുത്ത സിനിമ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മമ്മൂട്ടി കമ്പനിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ബോക്സോഫീസിനെ ലക്ഷ്യമാക്കി തന്നെയാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഓരോ പരീക്ഷണവും ബോക്സോഫീസിൽ വിജയം കാണുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.















