ഡൽഹി: അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിലാണ് സർക്കാർ മേഖലയിൽ യുവാക്കൾ ഉദ്യോസ്ഥരായി നിയമിക്കപ്പെടുന്നത്. ഇത് വളരെ നിർണായക കാലഘട്ടമാണ്. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ‘സ്റ്റാർട്ടപ്പ് ഇന്ത്യ’, ‘സ്റ്റാൻഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ യുവാക്കളുടെ കഴിവുകൾ വർദ്ധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗർ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റോസ്ഗർ മേള’ എന്നത് ബിജെപി സർക്കാരിന്റെ മുഖമുദ്രയായി മാറി. ഇന്ന് ഇന്ത്യയ്ക്ക് സ്ഥിരതയാർന്ന ഒരു സർക്കാരും രാഷ്‌ട്രീയവുമുണ്ട്. ആ രാഷ്‌ട്രീയം അഴിമതി രഹിത രാഷ്‌ട്രീയമാണ്. സർക്കാർ പദ്ധതികളിൽ ക്രമക്കേട് നടത്തുകയും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു മുൻ സർക്കാരുകൾ എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 70,000 യുവാക്കൾക്കാണ് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറിയത്. രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോർജ്ജം, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, ആണവോർജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിങ്ങനെ വിവിധ വകുപ്പുകളിലേയ്‌ക്കാണ് 70000 യുവാക്കൾക്ക് തൊഴിൽ ലഭിച്ചത്. പുതുതായി നിയമിതരായവർക്ക് കർമ്മയോഗി പോർട്ടൽ വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവുമുണ്ട്. 400-ലധികം ഇ-ലേണിംഗ് കോഴ്സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.
Comments