ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച കേസിൽ ഖലിസ്ഥാൻ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി എൻഐഎ. ആക്രമണത്തിൽ പങ്കെടുത്തവരുടെ ലുക്കൗട്ട് നോട്ടീസ് ഇതിന്റെ ഭാഗമായി പുറത്തിറക്കി. 45 പേർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ നിന്നും ലഭ്യമാക്കുന്നതിന് വാട്ട്സ്ആപ്പ് നമ്പരും എൻഐഎ പങ്കുവെച്ചിട്ടുണ്ട്.
ഹൈക്കമ്മീഷൻ ആക്രമണത്തിന്റെ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിസിടിവി ദൃശ്യം തിങ്കളാഴ്ച എൻഐഎ പുറത്തുവിട്ടിരുന്നു. അക്രമികളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കുമെന്നും എൻഐഎ അറിയിച്ചിരുന്നു. വീഡിയോ പുറത്തുവിട്ടത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്.
കഴിഞ്ഞ മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഹൈക്കമീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയ പതാക നശിപ്പിക്കാൻ ശ്രമിക്കുകയും ഖലിസ്ഥാൻവാദികളുടെ പതാക സ്ഥാപിക്കാനും ശ്രമിക്കുകയായിരുന്നു.
ഏപ്രിൽ 18-നാണ് കേസ് എൻഐഎക്ക് കൈമാറിയത്. യുഎപിഎ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച യുകെ പ്രതിനിധിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് എൻഐഎയെ കേസ് ഏൽപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയുടെ അഞ്ചംഗസംഘമാണ് ഇപ്പോൾ ബ്രിട്ടണിൽ എത്തിയിരിക്കുന്നത്.
Comments