ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ബിപോർജോയ് ചുഴലിക്കാറ്റ്. സംസ്ഥാനത്ത് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതിയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഗുജറാത്ത് പോലീസും എൻഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാദൗത്യ സംഘങ്ങൾ. അപകടമേഖലയിൽ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർന്നിരുന്നു. രക്ഷാദൗത്യത്തിനിടെയുള്ള ഒരു വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അവർ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിൻഖറെ ദൃശ്യങ്ങൾ കൈയ്യടികൾ നേടുകയാണ്.
ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ഭൻവാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. നവജാത ശിശുവിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു ഗുജറാത്ത് പോലീസ്. ഇതിന്റെ ഭാഗമായി കുഞ്ഞിനെ മാറോട് ചേർത്തണച്ച് കൊണ്ടുപോകുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങൾ മന്ത്രി മുലുഭായ് ബേര പങ്കുവയ്‌ക്കുകയായിരുന്നു. 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ഡിജിപിയും ഇതേ ദൃശ്യങ്ങൾ റീ-ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ കരങ്ങളിൽ തങ്ങൾ സുരക്ഷിതരാണെന്ന ബോധ്യം ജനങ്ങൾക്ക് നൽകാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് ഡിജിപി പ്രതികരിച്ചു.















