ശ്രീനഗർ: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് വിദേശ ഭീകരരെ സൈന്യം വധിച്ചു. ജെകെ ഘസ്‌വാനി ഫോഴ്‌സിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ച് ഭീകരരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. കുപ്‌വാര ജില്ലയിലെ ജുമാഗുണ്ടിലുള്ള നിയന്ത്രണരേഖയ്‌ക്ക് സമീപമായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു.
അഞ്ച് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി കുപ്‌വാര പോലീസിന്റെ ഇന്റലിജൻസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നുഴഞ്ഞുകയറാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചു. ഇതോടെ ഭീകരരെ കണ്ടെത്തുകയായിരുന്നു. സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർത്ത ഭീകര സംഘത്തെ ശക്തമായ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചു.
വ്യാഴാഴ്ച അർദ്ധരാത്രി ആരംഭിച്ച തിരച്ചിൽ നടപടികൾ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അവസാനിച്ചത്. മൃതദേഹത്തോടൊപ്പം ആയുധങ്ങളും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പൂഞ്ച് സ്വദേശികളാണ്. റഫീഖ് നായി, ഷംസീർ നായി എന്നിവരാണിത്. ഇവർ പാക് അധീന കശ്മീരിലാണ് താമസിച്ചിരുന്നത്.
Comments