കൊല്ലം: ആറടിമണ്ണിൽ എരിഞ്ഞടങ്ങാനുള്ള അവകാശം സിപിഎം നേതാക്കളും ഭർത്താവും ചേർന്ന് നിഷേധിച്ചതോടെ കൊല്ലം കെട്ടിയം തഴുത്തല സ്വദേശിനി ഷീല, ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഗ്യാസ് ശ്മശാനത്തിൽ എരിഞ്ഞടങ്ങി. സ്വത്തിന്റെ പേരിലുള്ള തർക്കമാണ് ഷീലയ്ക്ക് സ്വന്തം മണ്ണിൽ അന്ത്യവിശ്രമം കൊള്ളാൻ ആകാതെ പോയത്.
കഴിഞ്ഞ ഏഴ് വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷീലയും രണ്ട് മക്കളും. ഭർത്താവുമായി അകലും മുൻപ് സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി ബാങ്ക് വായ്പ എടുക്കുന്നതിനായി ഭർത്താവിന്റെ പേരിൽ എഴുതി നൽകിയിരുന്നു. ഇരുവരും അകന്നതോടെ വസ്തും സംബന്ധിച്ച് കേസായി. ഈ വസ്തുവിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു ആഗ്രഹം.
ഷീലയുടെ മരണത്തിന് പിന്നാലെ ഷീലയുടെ പേരിലുണ്ടായിരുന്ന വസ്തുവിൽ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കളായ അശ്വതിയും ഗിരീഷും അച്ഛൻ രാജീവിനെ സമീപിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. ഇതോടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അമ്മയുടെ മൃതദേഹം ദഹിപ്പിക്കാനായി ആറടി മണ്ണിനായി അച്ഛന്റെ കനിവിനായി കാത്തിരിക്കുകയായിരുന്നു മക്കൾ. സിപിഎം പ്രവർത്തകനായ രാജീവിന്റെ രാഷ്ട്രീയ ഇടപെടലുകളും ആ മക്കൾക്ക് നീതി നിഷേധത്തിന് കാരണമായി.
ആദ്യ ദിനം മുതൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട പൊതുപ്രവർത്തകരും ജനപ്രതിനിധികളും രാജീവിനോട് സംസാരിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. തന്റെ പേരിലുള്ള വസ്തുവിൽ ഭാര്യയുടെ ശരീരം അടക്കം ചെയ്യാൻ അനുവദിക്കില്ലെന്ന രാജീവിന്റെ വാശിയ്ക്ക് മുന്നിൽ നിസഹായനായി നിൽക്കാൻ മാത്രമാണ് മക്കൾക്കായത്. പിന്നീട് ബിജെപി പ്രവർത്തകരുടെ സഹായത്തോടെ ഷീലയുടെ മകൻ കൊട്ടിയം പോലീസ് സ്റ്റേഷനില് സഹായത്തിനായി അപേക്ഷിച്ചു. പോലീസും കയ്യാഴെിയുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നൽകിയ അപേക്ഷയിന്മേൽ അടിയന്തര നടപടി സ്വീകരിക്കുകയും മാനുഷിക പരിഗണന കണക്കിലെടുത്ത് മൃതദേഹം ആ വസ്തുവിൽ സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കുവാനും കൊട്ടിയം പോലീസിന് നിർദ്ദേശം നൽകി. എന്നാൽ സിപിഎം ഇടപെടലിൽ പോലീസ് ഉദ്യോഗസ്ഥർ രാജീവിന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് ജില്ലാ ഭരണാധികാരികളുടെ ഉത്തരവ് അട്ടിമറിച്ചു.
ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച രാജീവ് പാർട്ടിയ്ക്ക് രണ്ട് സെന്റ് ഭൂമി നൽകാമെന്ന് ഉറപ്പ് നൽകിയതായാണ് നാട്ടുകാർ പറയുന്നത്. സംസ്കാരം തടയാൻ വസ്തുവിനുള്ളിൽ സിപിഎം നേതാക്കൾ നിലയുറപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
Comments