എറണാകുളം: വ്യാജ രേഖ കേസിൽ കെ വിദ്യയുടെ മുൻകൂർ ജ്യാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കും. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
അതേ സമയം പതിനഞ്ചാം നാളും വിദ്യ ഒളിവിൽ തന്നെ. പോലീസ് തിരയുന്നതിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്ന് വിവരങ്ങൾ ഉണ്ട്. എന്നാൽ വിദ്യയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗളി പോലീസും നീലേശ്വരം പോലീസും അന്വേഷണം നടത്തുന്ന കേസിൽ വിദ്യ എവിടെയെന്നതിൽ ഒരു തരത്തിലുള്ള തുമ്പുമില്ല. മഹാരാജാസ് കോളേജിലടക്കമെത്തി തെളിവുകൾ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താൻ കാര്യമായ ശ്രമമൊന്നും പോലീസ് നടത്തുന്നില്ല.
നീലേശ്വരം പോലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ പോയതൊഴിച്ചാൽ വിദ്യയെ കണ്ടെത്താൻ യാതൊരു നീക്കവും നടത്തിയില്ല. വിദ്യയെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പിടികൂടേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്നാണ് വിവരം. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ കസ്റ്റഡിയിലെടുക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും അഗളി പോലീസ് ആവശ്യപ്പെട്ടിരുന്നു.
അഗളി പോലീസ് വിദ്യയ്‌ക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യ ഉദ്യോഗത്തിനായി സമർപ്പിച്ചത് വ്യാജ പ്രവർത്തിപരിചയ രേഖ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് അട്ടപ്പാടി കോളേജിനെ മുൻനിർത്തിയുള്ളതാണ് റിപ്പോർട്ട്.
Comments