കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചായിരുന്നു നായ്ക്കൾ കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ഓടിയെത്തിയതിന് പിന്നാലെയാണ് വൻ അപകടം ഒഴിവായത്.
ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിൽ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ചു കൊന്നത്. നാടിനെ നടുക്കിയ സംഭവത്തെതുടർന്ന് തെരുവ് നായ്ക്കളെ പിടികൂടുന്നത് ഊർജ്ജിതമാക്കുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, കാര്യമായി നടപടി സ്വീകരിച്ചില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ തെരുവ്നായ ആക്രമണം.
കണ്ണൂര്‍ മുഴപ്പിലങ്ങാട് വെച്ചാണ് തെരുവുനായ ആക്രമണത്തില്‍ നിഹാല്‍ നൗഷാദ് എന്ന പതിനൊന്നുകാരന് കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ, സംസാര ശേഷിയില്ലാത്ത കുട്ടിയെ നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. കാണാതായ കുട്ടിയെ നാട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ അരക്കു താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Comments