പുതിയ സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ പ്രത്യേകം ശ്രദ്ധവേമെന്ന് പൊതുവെ പറയാറുണ്ട്. ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്‌കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം.
സമാനമായൊരു സംഭവമാണിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. ബ്യൂട്ടിപാർലറിൽ നിന്നും ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്.
17,000 രൂപയ്‌ക്കാണ് യുവതി ഫേഷ്യൽ ചെയ്തത്. ജൂൺ 17നാണ് സംഭവം. ഫേഷ്യൽ തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. അത് സാധാരണമാണെന്നും അത് ശരിയാകുമെന്നും ഇവർ യുവതിയെ ധരിപ്പിച്ചു. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾ ഈ അസ്വസ്ഥതയുണ്ടാകുമെന്നും അതിൽ പേടിക്കാനില്ലെന്നും ബ്യൂട്ടീഷൻ പറഞ്ഞു.
എന്നാൽ യുവതിയുടെ മുഖത്ത് പൊള്ളൽ രൂക്ഷമായി വന്നു. ഇതോടെ യുവതിയും സലൂണിലുള്ളവരും തമ്മിൽ വാക്കേറ്റമായി. തിരികെ വീട്ടിലേക്ക് മടങ്ങിയ യുവതി പിറ്റേന്ന് രാവിലെയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. അപ്പോഴേക്ക് മുഖത്ത് ആകെ പൊള്ളിയതിന്റെ പാടുകൾ പടർന്നിരുന്നു. പരിശോധനയിൽ പൊള്ളൽ അൽപം സാരമുള്ളത് തന്നെയാണെന്നും പാടുകൾ പോകാൻ സാധ്യതയില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങൾ ഉപയോഗിച്ചതാകാം യുവതിയുടെ മുഖത്ത് പൊള്ളലേൽക്കാൻ കാരണമായത് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ സലൂണിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും വീട്ടുകാരുടെയും തീരുമാനം.
Comments