കണ്ണൂർ: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജയിച്ചുവെന്നും കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല എന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതാതെ പാസായതും വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമെല്ലാം എസ്എഫ്ഐയുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വരുമ്പോഴാണ് പി.എം ആർഷോയെ പുകഴ്‌ത്തി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്.
‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല. കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തൂത്തുവാരി. സഖാവ് ആർഷോയെ നേരിൽ കണ്ടു, അഭിനന്ദിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂനിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലിമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണ്’.
‘എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷ രാഷ്‌ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നത്’- എന്ന് മുഹമ്മദ് റിയാസ് അവകാശപ്പെട്ടു.
Comments